Tuesday, May 14, 2024
keralaNewsObituary

സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളുമായി പോയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല :വെട്ടിപ്പൊളിച്ച് പുറത്തെടുത്തു :അല്പസമയത്തിനുള്ളില്‍ രോഗി മരിച്ചു.

കോഴിക്കോട്: സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാത്തതിനെത്തുടര്‍ന്ന് അരമണിക്കൂറിലേറെ രോഗി ഉള്ളില്‍ കുടുങ്ങി. വാതില്‍ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്പസമയത്തിനുള്ളില്‍ രോഗി മരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി എസ്.പി. ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് കോയമോനെ സ്‌കൂട്ടറിടിച്ചത്. പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബീച്ച് ആശുപത്രിയിലെ ഡോക്ടറടക്കമുള്ള ആംബുലന്‍സിലാണ് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയത്.

മെഡിക്കല്‍ കോളേജിലെത്തി ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. പിന്നെ പൂട്ട് വെട്ടിപ്പൊളിക്കുകയായിരുന്നു. ചെറൂട്ടി റോഡില്‍ പി.കെ. സ്റ്റീലിലെ സെക്യൂരിറ്റിജീവനക്കാരനാണ് കോയമോന്‍. ഭാര്യ: നഫീസ. സഹോദരങ്ങള്‍: എസ്.പി. ഹസ്സന്‍കോയ, എസ്.പി. കബീര്‍, എസ്.പി. അവറാന്‍കുട്ടി, എസ്.പി. നഫീസ, എസ്.പി. സിദ്ദിഖ്.