Monday, May 13, 2024
keralaNewsObituary

സുബൈര്‍ വധം: അന്വേഷണം എരട്ടക്കുളം വെട്ടുകേസ് പ്രതികളിലേക്ക്

പാലക്കാട്: ഒരു വര്‍ഷം മുമ്പ് സക്കീര്‍ ഹുസൈന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ എരട്ടക്കുളം തെരുവില്‍ വച്ച് വെട്ടിയ കേസിലെ പ്രതികളിലേക്കാണ് പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം.           

അഞ്ച് പേരടങ്ങുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് ഇവര്‍ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.

ഈ സംഘമാണോ സുബൈറിനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ പ്രവര്‍ത്തനം കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ്. പ്രതികള്‍ കൊലപാതകത്തിന് ശേഷം കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സംശയത്തിലാണ് പൊലീസ്. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഇന്നലെ ഉച്ചയോടെയാണ് കൊലപാതകമുണ്ടായത്.പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. കഞ്ചിക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും പൊലീസ് കണ്ടെത്തി.                       

ആക്രമണം നടത്തിയ സംഘം ഉപയോഗിച്ച ഓള്‍ട്ടോ 800 കാര്‍ കെ.കൃപേഷ് എന്നയാളുടെ പേരിലുള്ളതാണ്. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കാര്‍ ഉപേക്ഷിച്ച് സംഘം തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ഒരു കാര്‍ മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് കാര്‍ അറ്റകുറ്റപ്പണിക്ക് വേണ്ടി വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റിയിരുന്നുവെന്നും പിന്നീട് സഞ്ജിത്ത് മരിച്ച ശേഷം കാറിനെ കുറിച്ച് അറിയില്ലെന്നുമാണ് സഞ്ജിത്തിന്റെ പിതാവ് ആറുമുഖം പറഞ്ഞത്.

സഞ്ജിത്തിന്റെ കാര്‍ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലമുണ്ട്. അവരാരെങ്കിലുമാണോ കാര്‍ ഉപയോഗിച്ചതെന്നതില്‍ വ്യക്തതയില്ലെന്നും കാര്‍ ഏത് വര്‍ക്ക്‌ഷോപ്പിലാണെന്നും അറിയില്ലാത്തതിനാലാണ് കാര്‍ തിരികെയെടുക്കാഞ്ഞതെന്നും ആറുമുഖന്‍ പറയുന്നു.