Sunday, May 5, 2024
keralaNews

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച 205 ഉദ്യോഗസ്ഥരെ തിരികെ വിളിക്കാന്‍ റവന്യു വകുപ്പിന്റെ നിര്‍ദേശം.

തിരുവനന്തപുരം :സില്‍വര്‍ലൈന്‍ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച 205 ഉദ്യോഗസ്ഥരെ തിരികെ വിളിക്കാന്‍ റവന്യു വകുപ്പിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കും 11 ജില്ലാ കലക്ടര്‍മാര്‍ക്കും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡിക്കും കത്തു നല്‍കി. പദ്ധതിക്കായി സാമൂഹിക ആഘാത പഠനം നടത്താന്‍ പുതിയ വിജ്ഞാപനം ഇറക്കുന്നത് റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കു ശേഷം മാത്രം മതിയെന്നും കത്തില്‍ വിശദീകരിച്ചു. റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് ആണ് ഉത്തരവിറക്കിയത്.വിവിധ യൂണിറ്റുകളില്‍ നിയോഗിച്ചിരിക്കുന്ന ജീവനക്കാരെ അടിയന്തരമായി പിന്‍വലിക്കണമെന്നും ഇവരെ മറ്റ് പദ്ധതികളിലേക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറു മാസമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് താല്‍ക്കാലികമായി ഇവരെ തിരിച്ചു വിളിക്കുന്നത്. 11 ജില്ലകളിലായി 205 റവന്യൂ ജീവനക്കാരെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിയോഗിച്ചിരുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സാമൂഹികാഘാത പഠനം തുടങ്ങാനായിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്‍പായി സില്‍വര്‍ലൈനായി കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. റവന്യൂ വകുപ്പിലെ മറ്റു പദ്ധതികള്‍ക്കായി ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും.