Friday, May 3, 2024
EntertainmentkeralaNews

സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി അനുസ്മരിച്ചു.അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നത്. ഗൗരവതരമായ ജീവിത പ്രശ്‌നങ്ങളെ നര്‍മ്മ മധുരമായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലര്‍ത്തിയിരുന്നു.മികച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്.
അദ്ദേഹവും ലാലും ചേര്‍ന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും മായാതെ നില്‍ക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്. റാംജി റാവു സ്പീക്കിങ്ങ്, ഇന്‍ ഹരിഹര്‍ നഗര്‍,ഗോഡ്ഫാദര്‍ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങള്‍ വ്യത്യസ്ത തലമുറകള്‍ക്ക് സ്വീകാര്യമായിരുന്നു.മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നല്‍കാന്‍ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികള്‍ക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്. സിദ്ദിഖ് കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഈ അസുഖങ്ങളില്‍ നിന്ന് മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാ ലോകത്തേയ്ക്ക് എത്തുന്നത്.തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്‌സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.