Tuesday, April 30, 2024
keralaNews

ശുചിമുറിയില്‍ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടര്‍ക്കും സംഘത്തിനും ക്രൂര മര്‍ദ്ദനം.

കണ്ണൂര്‍: പിലാത്തറയില്‍ ശുചിമുറിയില്‍ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടര്‍ക്കും സംഘത്തിനും ക്രൂര മര്‍ദ്ദനം. പിലാത്തറ കെ.സി റസ്റ്റൊറന്റിലായിരുന്നു സംഭവം. ഡോക്ടറെ ഹോട്ടലുടമയും കൂട്ടരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ബന്തടുക്ക പിഎച്ച്സിയിലെ ഡോക്ടര്‍ സുബ്ബാരായയേയും കൂട്ടരേയുമാണ് ഹോട്ടലുടമയും സംഘവും കയ്യേറ്റം ചെയ്തത്. ഡോക്ടറുടെ പരാതിയില്‍ ഹോട്ടലുടമ കെ.സി മുഹമ്മദും സഹോദരിയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.ശുചിമുറിയ്ക്കുള്ളില്‍ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ സംഘം ആക്രമിക്കുകയായിരുന്നു. മുഹമ്മദ് മൊയ്തീന്‍, സഹോദരി സമീന, സെക്യൂരിറ്റി ജീവനക്കാരന്‍ ടി. ദാസന്‍ എന്നിവരാണ് അറസ്റ്റിലായത്. മോഷണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ പത്ത് മണിക്കാണ് സംഭവം നടക്കുന്നത്.

മെഡിക്കല്‍ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളും അടക്കമുള്ള 31 പേര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തി ഹീനമായ ടോയ്‌ലറ്റിനുള്ളില്‍ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചിരിക്കുന്നത് കണ്ടത്. ഡോ.സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു. ഇത് കണ്ട് പ്രകോപിതരായ സെക്യൂരിറ്റി ദാസന്‍, ഉടമ മുഹമ്മദ്, സഹോദരി സമീന എന്നിവര്‍ ചേര്‍ന്ന് ഡോക്ടറെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുകയായിരുന്നു.പ്രശ്‌നം വേണ്ടെന്ന് പറഞ്ഞ ഡോക്ടര്‍ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ മൂന്നുപേരും ചേര്‍ന്ന് ഡോക്ടറെ കയ്യേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി തിരിച്ചു കൊടുക്കാതിരിക്കുയും ചെയ്തു. കൂടാതെ ആരെയും ഇവിടെനിന്ന് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിച്ചു. പോലീസെത്തി മൂന്ന് പേരേയും അറസ്റ്റ് ചെയ്ത് നീക്കി.