ശബരിമല വിമാനത്താവളം ; സാമൂഹ്യാഘാത പഠന റിപ്പോർട്ടിൽ അവ്യക്തത
പല യഥാർത്ഥ വസ്തുതകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല
ചെറുവള്ളി തോട്ടത്തിന്റെ കൂടുതൽ ഭാഗം ഒഴിവാക്കി സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിന് പിന്നിൽ ദുരൂഹത
നിലവിലെ റൺവേ ശബരിമല ആചാര അനുഷ്ഠാനങ്ങളെ ആഘോഷങ്ങളെ ബാധിക്കും
എരുമേലി: നിർദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോർട്ടിൽ അവ്യക്തത ആരോപിച്ച എരുമേലി ജനകീയ സമരസമിതി രംഗത്ത്. നിർദ്ദിഷ്ട പദ്ധതിക്ക് ആവശ്യമായ ഭൂമി ചെറുവള്ളി തോട്ടത്തിൽ തന്നെ ഉണ്ടായിട്ടും തോട്ടത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കി സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് ഉണ്ടാകുന്നത്. സാമൂഹ്യാഘാത പഠന റിപ്പോർട്ടിൽ മേഖലയിലെ വലിയ വീടുകളും പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ബോധപൂർവ്വം ഒഴിവാക്കി. പകരം നാമ മാത്രമായ പഴക്കം ചെന്ന വീടുകളുടെ എണ്ണമാണ് നൽകിയിരിക്കുന്നത്. നിലവിലെ റൺവേ ശബരിമല തീർത്ഥാടന ആചാര അനുഷ്ഠാനങ്ങളെയും – വിശ്വാസങ്ങളെയും സാരമായി ബാധിക്കും എന്നും എരുമേലി ജനകീയ സമിതി ചൂണ്ടിക്കാട്ടുന്നു. ചെറുവള്ളി തോട്ടത്തിൽ മാത്രം 3500 ഏക്കർ ഭൂമി ഉണ്ടായിട്ടും 370 അധികം കുടുംബങ്ങളെ ഒഴിപ്പിച്ച് തോട്ടത്തിന്റെ ഒരു ഭാഗം മാത്രം പദ്ധതിക്കായി ഏറ്റെടുക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സമിതി ആരോപിക്കുന്നു. എയർപോർട്ടിന് അനുകൂല റിപ്പോർട്ട് ഉണ്ടാക്കുന്നതിനു വേണ്ടി പല വസ്തുതകളും മറച്ചുവച്ചും, തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തിയും തയ്യാറാക്കി റിപ്പോർട്ടാണിത്. 1. പദ്ധതി വന്നാൽ ബാധിക്കുന്ന കെട്ടിടങ്ങൾ എന്ന് കാണിച്ച് നൽകിയിരിക്കുന്ന ചിത്രങ്ങൾ തകര ഷീറ്റിട്ട ഒരു ഷെഡും, ഒരു പഴയ ചെറിയ പള്ളിയും ഒരു മതിലുമാണ്. എരുമേലി മണിമല വില്ലേജുകളിലായി, ഒരു കോടിയിൽ കൂടുതൽ നിർമ്മാണ ചിലവ് വരുന്ന നൂറോളം വീടുകളുടെ
എണ്ണവും മറച്ചുവച്ചിരിക്കുന്നു.
2. പദ്ധതി പ്രദേശം കുന്നും മലകളുമാണെന്നിരിക്കെ നികത്തിയ നിലം എന്ന് പലരുടെയും ഭൂമിയുടെ വിവരമായി ചേർത്തിരിക്കുന്നത്.
3. റിപ്പോർട്ടിൽ പദ്ധതിക്ക് എതിരാണെന്ന് റിപ്പോർട്ട് ചെയ്ത വരെക്കൂടാതെ, പദ്ധതിക്ക് അനുകൂലമല്ല എന്ന് പറഞ്ഞ 35 ഓളം
കുടുംബങ്ങൾ പദ്ധതിക്ക് അനുകൂലമെന്നാണ് സാമൂഹ്യാഘാത പഠനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ സംബന്ധിച്ച് സത്യാവസ്തയാണ് രേഖപ്പെടുത്തുന്നതെങ്കിൽ ഭൂരിപക്ഷവും പദ്ധിതിക്ക് എതിരാണെന്ന് വ്യക്തമാകും.
4. പദ്ധതിയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിൽ ഉൾപ്പെടുന്നതും നിലവിൽ മണിമല പഞ്ചായത്ത് സംരക്ഷിക്കുന്നതുമായ പാലത്തിനാങ്കൽ നീർത്തട പദ്ധതി എയർ പോർട്ട് മൂലം നാശമുണ്ടാകുമ്പോൾ അത് ഉണ്ടാക്കുന്ന സാമൂഹിക ആഘാതം പഠന വിധേയമായിട്ടില്ല. റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
5. മണിമല ആറിന്റെ പ്രധാന കൈവഴികളിൽ ഒന്നായ കാരിത്തോട് കടന്ന് റൺവേ പോകുന്നതായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് എയർപോർട്ട് മൂലം നാശമുണ്ടാകുമ്പോൾ അത് ഉണ്ടാക്കുന്ന സാമൂഹിക ആഘാതം പഠന വിധേയമായിട്ടില്ല. റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
നാടിൻറെ വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശം പദ്ധതിക്ക് എതിരല്ലെന്നും എന്നാൽ വൻകിട ഭൂമാഫിയകളെ സംരക്ഷിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നും എരുമേലി ജനകീയ സമിതി ആവശ്യപ്പെടുന്നു .
പദ്ധതിക്ക് സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വ്യാപകമായ വ്യാജപ്രചരണങ്ങളാണ് തൽപര കക്ഷികൾ നടത്തുന്നത് നഷ്ടപരിഹാരം സംബന്ധിച്ച് അമിത തുക ലഭിക്കുമെന്ന് പ്രധാന പ്രചരണമാണ് ഇതിനുപിന്നിൽ. 160 കുടുംബങ്ങളുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുകയാണ്. നിർദേശ പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വേ നമ്പറുകൾ മാത്രമാണ് അധികൃതർ പ്രസിദ്ധപ്പെടുത്തിയത്. മറ്റൊരു നിർദ്ദേശങ്ങളും ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവർ പറഞ്ഞു. എയർപോർട്ട് പദ്ധതി പ്രഖ്യാപിച്ചതോടെ എരുമേനിക്ക് ചുറ്റും സ്ഥലങ്ങൾക്ക് വലിയ വിലയാണ് വർദ്ധിച്ചിരിക്കുന്നത്. വിട്ടുകൊടുക്കുന്നവരുടെ പുനരധിവാസം പെരുവഴിയിലാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് മുതൽ മുഖ്യമന്ത്രി വരെയും – സിവിൽ ഏവിയേഷൻ വകുപ്പ് വരെയും പരാതി നൽകിയിട്ടും കൃത്യമായ മറുപടി നൽകാൻ ആരും തയ്യാറായിട്ടില്ല . നിർദ്ദേശാ പദ്ധതിക്ക് എതിരല്ലെന്നും എന്നാൽ വികസനവുമായി ബന്ധപ്പെട്ട വിമാനത്താവളം ചെറുവള്ളിത്തോട്ടിൽ തന്നെ നിജപ്പെടുത്തണമെന്നും ആണ് എരുമേലി ജനകീയസമിതി ആവശ്യപ്പെടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഹിയറിങ്ങിന് പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു . ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നതിനാൽ തുടർ സമരപരിപാടികൾ പിന്നീട് ആലോചിക്കുമെന്നും ഇവർ പറഞ്ഞു. കേരളത്തിൽ അഞ്ചാമത് എയർപോർട്ടാണ് വരുന്നത്. കോഴിക്കോട് എയർപോർട്ട് – 300 ഏക്കർ, തിരുവനന്തപുരം – 700 ഏക്കർ, കൊച്ചി – 900 ഏക്കർ, കണ്ണൂർ – 1200 ഏക്കർ, രണ്ട് രൺവേകളുള്ള ചെന്നൈ എയർപോർട്ട് – 1300 ഏക്കർ എന്ന രീതിയിലാണ് ഭൂമി ആവശ്യമായി വന്നിട്ടുള്ളത്. സംസ്ഥാനത്ത് നിലവിൽ ഉള്ള വിമാനത്താവളങ്ങൾക്ക് ഏറ്റെടുത്ത ഭൂമിയേക്കാൾ കൂടുതലാണ് എരുമേലി ശബരിമല വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ എരുമേലി ജനകീയ സമിതി പ്രസിഡന്റ് സി എസ് മാത്യു ചെങ്കോട്ടയിൽ ,കൺവീനർമാരായ മനോജ് കല്ലുകുളങ്ങര ബിജി പെരുമ്പട്ടിക്കുന്നേൽ, മറ്റ് അംഗങ്ങളായ ജയിംസ് പുൽപ്പേൽ , ജോജി തോപ്പിൽ , വി എം കോശി, എൻ എസ് ശിവരാമൻ എന്നിവർ പങ്കെടുത്തു.