Friday, May 10, 2024
keralaNews

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് : ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷിയും മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി എന്‍ മഹേഷിന് പ്രത്യേക ദൂതന്‍ മുഖേന ഹൈക്കോടതി നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിച്ചു.

നറുക്കെടുപ്പില്‍ രണ്ട് പേപ്പറുകള്‍ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂര്‍വ്വമായിരിക്കില്ല എങ്കിലും അക്കാര്യം വസ്തുതയാണെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടില്ലെന്നും നോട്ടീസിന് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മേല്‍ശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇന്നലെ ഉച്ചയ്ക്കാണ് കോടതി ചാനല്‍ ദൃശ്യങ്ങളും സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചത്. തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഹൈക്കോടതിയില്‍ എത്തിച്ചത്. ദൃശ്യങ്ങള്‍ തുറന്ന കോടതിയിലാണ് ഹൈക്കോടതി പരിശോധിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് ശബരിമല മേല്‍ശാന്തിയായി പി എന്‍ മഹേഷ് നെയും മാളികപ്പുറം മേല്‍ശാന്തിയായി പി ജി മുരളിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ആളുടെ പേര് അടങ്ങിയ പേപ്പര്‍ മാത്രം മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്ന് ചൂണ്ടികാട്ടിയായിരുന്നു തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരി ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.

ഈ ഹര്‍ജിയാണ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.