Friday, May 3, 2024
keralaNews

ശബരിമല പതിനെട്ടാംപടിക്കു മുകളില്‍ മേല്‍ക്കൂര

ശബരിമല പതിനെട്ടാംപടിക്കു മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര 3 മാസത്തിനകം പൂര്‍ത്തിയാകും. ഹൈദരാബാദ് ആസ്ഥാനമായ വിശ്വ സമുദ്ര കണ്‍സ്ട്രക്ഷന്‍ കമ്പനി 70 ലക്ഷം രൂപ മുടക്കി വഴിപാടായാണ് ഇതു നിര്‍മിച്ചു ദേവസ്വം ബോര്‍ഡിനു കൈമാറുന്നത്.ആവശ്യമുള്ളപ്പോള്‍ മേല്‍ക്കൂരയായും അല്ലാത്ത സമയം ഇരുവശങ്ങളിലേക്കു മടക്കിയും വയ്ക്കാവുന്ന വിധത്തിലുള്ള ഡിസൈന്‍ തയാറാക്കിയത് ചെന്നൈ ആസ്ഥാനമായ ക്യാപ്പിറ്റല്‍ എന്‍ജിനീയറിങ് കണ്‍സല്‍റ്റന്‍സിയാണ്. നാളെ രാവിലെ 7 നു പ്രത്യേക പൂജകളോടെ നിര്‍മാണം തുടങ്ങും. നിര്‍മാണത്തിനു കോടതിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.
പതിനെട്ടാംപടിക്കു മുന്‍വശത്തെ കരിങ്കല്ലുകള്‍ മാറ്റി ഗ്രാനൈറ്റിട്ടു മനോഹരമാക്കും. ഇപ്പോള്‍ മഴയുള്ളപ്പോള്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടിയാണു പൂജ നടത്തുന്നത്. നേരത്തെ കണ്ണാടി മേല്‍ക്കൂര ഉണ്ടായിരുന്നെങ്കിലും ദേവപ്രശ്‌നത്തില്‍ സൂര്യപ്രകാശം കൊടിമരത്തില്‍ നേരിട്ടു പതിക്കുന്നില്ലെന്നു കണ്ടതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റുകയായിരുന്നു.കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം മേല്‍ക്കൂര നിര്‍മാണത്തിനു ദേവസ്വം ബോര്‍ഡ് സ്‌പോണ്‍സര്‍മാരെ തേടിയിരുന്നു. ഇതിനു നിയോഗിച്ച കോ ഓര്‍ഡിനേറ്റര്‍ കെ.റെജി കുമാര്‍ വിശ്വ സമുദ്ര കണ്‍സ്ട്രക്ഷന്‍ കമ്പനി വൈസ് പ്രസിഡന്റ് രാമയ്യയെ സന്നിധാനത്തെത്തിച്ചു. തുടര്‍ന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, അംഗങ്ങളായ മനോജ് ചരളേല്‍, പി.എം.തങ്കപ്പന്‍, ചീഫ് എന്‍ജിനീയര്‍ (ജനറല്‍) ജി.കൃഷ്ണകുമാര്‍, ചീഫ് എന്‍ജിനീയര്‍ (ശബരിമല പ്രോജക്ട്) ആര്‍.അജിത്കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി കരാറില്‍ ഒപ്പു വച്ചു.