Saturday, May 4, 2024
keralaNews

ശബരിമലയില്‍ പരമാവധി ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാന്‍ തീരുമാനം 

പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ഈ വര്‍ഷം ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാന്‍ തീരുമാനം. ശബരിമലയില്‍ കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നും പഴയ നിലയില്‍ തീര്‍ത്ഥാടകള്‍ക്ക് പ്രവേശനം അനുവദിക്കാനും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ വിളിച്ച യോഗത്തില്‍ തീരുമാനിച്ചു.നട തുറക്കുമ്പോള്‍ മുതല്‍ പ്രതിദിനം പരമാവധി ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. വെര്‍ച്വല്‍ ക്യൂ വഴിയുള്ള തീര്‍ത്ഥാനം പ്രൊത്സിപ്പിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗിനായി ദേവസ്വം ബോര്‍ഡ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിന് ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. റോഡ് നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ പ്രത്യേകം യോഗം ചേരും. ശബരിമലയിലും, നിലയ്ക്കലും, ഇടത്താവളങ്ങളിലും പൂര്‍ത്തികരിക്കേണ്ട ഒരുക്കള്‍ യോഗം ചര്‍ച്ച ചെയ്തു.ഹൈക്കോടതിയുടെ വിധിയുള്ളതിനാല്‍ ഈ വര്‍ഷം മുതല്‍ ശബരിമല പ്രവേശനത്തിനുള്ള വിര്‍ച്വല്‍ ക്യൂ നടപ്പാക്കുന്നത് പൊലീസിന് പകരം ദേവസ്വം ബോര്‍ഡാണ്. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്നത്തെ യോഗത്തില്‍ അറയിച്ചു.ശബരിമല സീസണ് തുടങ്ങുന്നതിന് മുന്നോടിയായി ഓരോ വകുപ്പുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ വിളിച്ച യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്, റവന്യൂ മന്ത്രി കെ.രാജന്‍, ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.