Friday, May 17, 2024
keralaNewspolitics

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസ് പിടിയില്‍

കോട്ടയം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ പുറത്താക്കിയ നിഖില്‍ തോമസിനെ പിടിയില്‍. കോട്ടയം ബസ് സ്റ്റാന്റില്‍ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. വൈകീട്ട് മുതല്‍ തന്നെ പൊലീസിന് മുന്നില്‍ കീഴടങ്ങുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. പിന്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖില്‍ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്. കീഴടങ്ങാന്‍ നിഖിലിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉള്‍പ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ കായംകുളത്തെ എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു നിഖില്‍. നിഖില്‍ തോമസിനെ അടിയന്തിരമായി പുറത്താക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്‌ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവര്‍ത്തകനെതിരെ നടപടിയെടുത്തത്.