Friday, May 17, 2024
keralaNews

വെടിയേറ്റ് ചികിത്സയിലായിരുന്ന സിപിഐ നേതാവ് മരിച്ചു.

കാസര്‍കോട് :കാട്ടുപന്നിയെ വേട്ടയാടാന്‍ സ്ഥാപിച്ച തോക്കുകെണിയില്‍നിന്നു വെടിയേറ്റു ചികിത്സയിലായിരുന്ന സിപിഐ നേതാവ് മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം.മാധവന്‍ നമ്പ്യാരാ(65)ണു മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തില്‍ ചക്ക പറിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. കാട്ടുപന്നിയെ ലക്ഷ്യമാക്കി മറ്റൊരാള്‍ സ്ഥാപിച്ചിരുന്ന തോക്കുകെണിയില്‍ നിന്നാണു വെടിയേറ്റത്. തോക്കിന്റെ കാഞ്ചിയില്‍ ചരടില്‍ തട്ടിയാല്‍ വെടിയുതിരുന്ന രീതിയിലാണ് കെണി ഒരുക്കിയത്. ചക്ക പറിക്കുന്നതിനിടെ കാല്‍ കെണിയില്‍ തട്ടിയപ്പോള്‍ വെടിയേറ്റെന്നാണു കരുതുന്നത്.വെടിയേറ്റ വിവരം മാധവന്‍ തന്നെ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. തുടര്‍ന്നു സമീപവാസികള്‍ ഓടിയെത്തി കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീടു നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്കു മാറ്റുകയായിരുന്നു. ഇന്നു രാവിലെയാണു മരിച്ചത്. കാല്‍മുട്ടില്‍ തോക്കിലെ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബേക്കല്‍ പൊലീസ് കേസെടുത്തു. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം, കരിച്ചേരി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ കെ.നിര്‍മല, മക്കള്‍ കെ.നിത്യ, കെ.നിതിന്‍.സംഭവസ്ഥലത്ത് തോക്കുകെണി സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരാള്‍ മാധവനെ ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഇതു നീക്കണമെന്നും ആവര്‍ത്തിക്കരുതെന്നും മാധവന്‍ ഇയാളെ അറിയിച്ചിരുന്നു. പരുക്കേറ്റ് ആശുപത്രിയിലായിരിക്കെ പൊലീസിനു മാധവന്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്.