Thursday, May 2, 2024
keralaNews

വീട്ടമ്മയെ കൊലപ്പെടുത്തി അയല്‍പക്കത്തെ വീട്ടിലെ കിണറ്റിലിട്ടത് അതിഥിത്തൊഴിലാളിയെന്ന് പൊലീസ്.

തിരുവനന്തപുരം : വീട്ടമ്മയെ കൊലപ്പെടുത്തി അയല്‍പക്കത്തെ വീട്ടിലെ കിണറ്റിലിട്ടത് 21 വയസ്സുകാരനായ അതിഥിത്തൊഴിലാളിയെന്നു പൊലീസ്. കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ആദം അലിയ്ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. രണ്ടുമാസം മുന്‍പ് മാത്രമാണ് ആദം അലി മനോരമയുടെ വീടിന് സമീപം താമസമാക്കിയത്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കു ശേഷമെന്നാണ് നിഗമനം.അതിഥിത്തൊഴിലാളികള്‍ സ്ഥിരമായി വെള്ളമെടുക്കാന്‍ പോകുന്ന വീടാണ് മനോരമയുടേത്. ഒളിവില്‍പ്പോയ ആദംഅലി ഇന്നലെ ഉച്ചയോടെ മനോരമയുടെ വീട്ടില്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മനോരമയ്ക്കായി തിരച്ചിലിനിടെ ഇവരുടെ വീടിന് തൊട്ടുപിറകിലുള്ള ആള്‍താമസില്ലാത്ത വീട്ടിലെ കിണറിന് മുകളില്‍ ഉണ്ടായിരുന്ന ഇരുമ്പ് ഗ്രില്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത് സംശയം ഉണര്‍ത്തിയിരുന്നു.ആദം അലിക്കൊപ്പം താമസിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. മനോരമയെ കാണാനില്ലെന്ന പരാതിയില്‍ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് നായ മണം പിടിച്ച് അയല്‍പക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടര്‍ന്നു ഫയര്‍ഫോഴ്സിനെ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്നു മൃതദേഹം കിട്ടിയത്.