Friday, May 3, 2024
indiaNews

വിവാഹത്തിനായി നീക്കി വെച്ച 75 ലക്ഷം രൂപ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് നല്‍കി വധു

വിവാഹത്തിനായി നീക്കി വെച്ച സ്ത്രീധന തുക പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നല്‍കാന്‍ പിതാവിനോട് അഭ്യര്‍ത്ഥിച്ച് വധു. ബാര്‍മര്‍ നഗരത്തിലെ കിഷോര്‍സിംഗ് കാനോദിന്റെ മകള്‍ അഞ്ജലി കന്‍വറാണ് അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും. നവംബര്‍ 21നാണ് അജ്ഞലി പ്രവീണ്‍ സിംഗിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജലി തന്റെ തീരുമാനം പിതാവിനെ അറിയിച്ചിരുന്നു. തനിക്ക് സ്ത്രീധനമായി നീക്കിവെച്ചിരിക്കുന്ന പണം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

മകളുടെ ആഗ്രഹമനുസരിച്ച് കിഷോര്‍ കുമാര്‍ കാനോദ് പ്രവര്‍ത്തിക്കുകയും സ്ത്രീധനം നല്‍കാനായി മാറ്റിവെച്ചിരുന്ന75 ലക്ഷം രൂപ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നല്‍കുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള പത്രവാര്‍ത്ത ബാര്‍മറിലെ ത്രിഭുവന്‍ സിംഗ് റാത്തോഡ് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന അഞ്ജലിയുടെ ഈ തീരുമാനത്തെ സമൂഹമാധ്യമങ്ങള്‍ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

വിവാഹചടങ്ങിനെത്തിയ അതിഥികള്‍ക്ക് മുന്നിലും തന്റെ തീരുമാനത്തെക്കുറിച്ച് അഞ്ജലി അറിയിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് എല്ലാവരും അഞ്ജലിയുടെ തീരുമാനത്തെ സ്വീകരിച്ചത്. താരതാര മഠത്തിന്റെ ഇപ്പോഴത്തെ തലവനായ മഹന്ത് പ്രതാപ് പുരി അഞ്ജലിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിച്ചതും സമൂഹപുരോഗതിക്കായി പണം മാറ്റിവെച്ചതും പ്രചോദനാത്മകമായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.