Thursday, May 16, 2024
keralaNews

വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. വാട്ടര്‍ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പല്‍ ബര്‍ത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയായിരുന്നു ചടങ്ങിന്റെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് കേരളത്തിനുല്ലെന്ന് തെളിഞ്ഞു. ഇത് പോലെയുള്ള 8 കപ്പലുകള്‍ കൂടി ഇനി അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞം തുറമുറത്തേക്ക് വരും. ആറ് മാസത്തിനുള്ളില്‍ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് പോലെ ഒരു തുറമുഖം അപൂര്‍വ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകള്‍ക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം, കേരളം ഇന്ത്യക്ക് നല്‍കുന്ന മഹത്തായ സംഭവനയാണ്. കേന്ദ്ര സര്‍ക്കാരും പദ്ധതിക്ക് മുന്‍ഗണ നല്‍കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, അദാനി ഗ്രൂപ്പിനെയും പ്രശംസിച്ചു.കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന്‍, പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായി.