Thursday, May 2, 2024
Newspolitics

ലക്ഷദ്വീപില്‍ രണ്ട് ആഴ്ചയ്ക്കിടെ 40 മയക്കുമരുന്ന് കേസുകള്‍; കളക്ടര്‍

ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കളക്ടര്‍ അസ്‌കര്‍ അലി. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മാത്രം 40 മയക്കുമരുന്ന് കേസുകളാണ് ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ശരിവെച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്.                                                                    ലക്ഷദ്വീപില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയാണെന്ന് കളക്ടര്‍ പറഞ്ഞു. പോക്സോ കേസുകളടക്കമുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ കേസുകളിലെല്ലാം ദ്വീപ് നിവാസികള്‍ തന്നെയാണ് കൂടുതലും കുറ്റവാളികളാകുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദ്വീപിലെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പല നിയമങ്ങളും നടപ്പാക്കുന്നതെന്ന് അസ്‌കര്‍ അലി വ്യക്തമാക്കി.
ലക്ഷദ്വീപിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമാണ് മദ്യവില്‍പ്പനയ്ക്ക് അനുമതിയുള്ളത്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ തന്നെയാണ് ദ്വീപിലും ഗോവധ നിരോധനം കൊണ്ടുവന്നത്. ചിക്കനും ബീഫും സുലഭമല്ലാത്തതിനാലാണ് സ്‌കൂളുകളില്‍ നിന്ന് ഇവ ഒഴിവാക്കിയത്. മാംസാഹാരമായി മീനും മുട്ടയും നല്‍കുന്നുണ്ടെന്നും കവരത്തിയെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്രമായ വികസനം കൊണ്ടുവരുമെന്നും അസ്‌കര്‍ അലി പറഞ്ഞു.