Saturday, May 4, 2024
indiaNewsworld

റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്തികള്‍ മരവിപ്പിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ന്യൂയോര്‍ക്ക്: സെന്‍ട്രല്‍ ബാങ്കിന്റെ ആസ്തികള്‍ മരവിപ്പിക്കാനും, സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നീക്കം.                              യൂറോപ്യന്‍ കമ്മീഷന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, കാനഡ, വൈറ്റ് ഹൗസ് തുടങ്ങിയ രാജ്യങ്ങള്‍ ഒരു കൂട്ടം റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ധനകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ശക്തമായ സുരക്ഷാ നെറ്റ്വര്‍ക്കാണ് സ്വിഫ്റ്റ്. അതേസമയം റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്തികള്‍ മരവിപ്പിക്കുമെന്നും ഇടപാടുകള്‍ ഇതോടെ നിര്‍ത്തലാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വ്യക്തമാക്കി. ഈ യുദ്ധം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ തന്ത്രപരമായ പരാജയമാണെന്ന്

ചൂണ്ടിക്കാട്ടിയാണ് സ്വിഫ്റ്റില്‍ നിന്നും പുറത്താക്കുന്നത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ റഷ്യയുടെ സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തലാകും. ആഗോളതലത്തില്‍ റഷ്യയ്ക്ക് ഇടപാടുകള്‍ നടത്താനുള്ള സാധ്യത ഇതോടെ ഇല്ലാതാകുമെന്നുമാണ് വിലയിരുത്തല്‍. നിലവില്‍ റഷ്യ നേരിടുന്ന ഉപരോധത്തിന്റെ ആഘാതങ്ങളെ മറികടക്കാന്‍ അന്താരാഷ്ട്ര കരുതല്‍ ശേഖരം വിന്യസിച്ചുകൊണ്ട് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് നടത്തുന്ന നീക്കങ്ങളെ തടയും. ഇതിനായുള്ള നിയന്ത്രണ നടപടികള്‍ കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനകം ചുമത്തിയ ഉപരോധങ്ങളുടെ ആഘാതം ഒഴിവാക്കാന്‍ റഷ്യയിലെ അതിസമ്പന്നര്‍ക്ക്

അനുവദിക്കുന്ന ‘ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടുകളുടെ’ വില്‍പ്പനയും നിയന്ത്രിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ റഷ്യയുടെ അത്ര ഭീമനായ രാജ്യത്തിന് ഇത്തരത്തിലൊരു ഉപരോധം നല്‍കിയാല്‍ അത് ഏതെല്ലാം വിധത്തില്‍ രാജ്യത്തെ ബാധിക്കുമെന്നത് ചര്‍ച്ചയിലാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെ പുടിനെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളുടെ ശ്രമങ്ങള്‍ തുടരുകയാണ്.