രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും
തിരുവനന്തപുരം: രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മുട്ടട സ്വദേശിയായ 34 കാരനെയാണ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.
കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ 2018 ഫെബ്രുവരി അവസാനമായിരുന്നു സംഭവം. ഭാര്യയുടെ മാതാപിതാക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കുട്ടി രാത്രിയില്‍ സ്ഥിരമായി കരയുകയും സ്വകാര്യ ഭാഗത്ത് വേദനിക്കുന്നെന്നും പറഞ്ഞിരുന്നു. ഇവിടം പരിശോധിച്ച അമ്മ മുറിവ് കണ്ടെത്തി. മുറിവിനെ കുറിച്ച് ചോദിച്ചപ്പോഴും കുഞ്ഞ് കരഞ്ഞു. മറുപടി പറഞ്ഞില്ല. ഭര്‍ത്താവിനെയാണ് കുട്ടിയുടെ അമ്മ സംശയിച്ചത്. കുഞ്ഞ് ജനിച്ചത് മുതല്‍ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് പ്രതി കലഹിച്ചിരുന്നു. യുവതിക്ക് വേറെ ബന്ധമുണ്ടെന്നും കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടത് സംശയം വര്‍ധിപ്പിച്ചു.
ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നപ്പോള്‍ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ടെന്നാണ് അമ്മയുടെ മൊഴി. ഇവര്‍ ബഹളം വെച്ചപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തിയെന്നും അടുത്ത ദിവസവും പ്രതി ഇത് ആവര്‍ത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇതിന് ശേഷം കുട്ടിയെ രാത്രി യുവതിയുടെ അമ്മയുടെ കൂടെയാണ് കിടത്തിയിരുന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പീഡനത്തിലുണ്ടായ പരുക്ക് ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. ആശുപത്രിയില്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇടപെട്ടാണ് പൊലീസില്‍ വിവരം അറിയിച്ചത്. മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് കുട്ടിയുടെ പരിക്ക് മാറിയത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹനാണ് കോടതിയില്‍ ഹാജരായത്. കുഞ്ഞിന് രണ്ടര വയസ്സ് മാത്രമായിരുന്നതിനാല്‍ കുട്ടിയെ സാക്ഷിയാക്കാന്‍ പറ്റിയിരുന്നില്ല. പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത് പ്രതിക്കെതിരായ നിര്‍ണായക തെളിവായി. കുട്ടി തന്റേതല്ലെന്ന് ആരോപിച്ച് സ്വന്തം മകളെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. പേരൂര്‍ക്കട സിഐയായിരുന്ന കെ സ്റ്റുവര്‍ട്ട് കില്ലറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസിലെ കോടതി വിധി.