Saturday, May 4, 2024
keralaNewsObituary

യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസില്‍ പ്രതി പിടിയില്‍

പത്തനംതിട്ട: റാന്നി കീക്കൊഴൂരില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി അതുല്‍ സത്യന്‍ പിടിയില്‍. ഇന്ന് ഞായറാഴ്ച രാവിലെ റാന്നിയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിക്ക് പരിക്കുള്ളതിനാല്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും വിവരങ്ങളുണ്ട്. ശനിയാഴ്ച രാത്രി 8.30-ഓടെയാണ് റാന്നി കീക്കൊഴൂര്‍ സ്വദേശി രജിതമോളെ(27) അതുല്‍ സത്യന്‍ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. പ്രതിയുടെ ആക്രമണത്തില്‍ രജിതയുടെ അച്ഛന്‍ വി.എ.രാജു(60) അമ്മ ഗീത(51) സഹോദരി(18) എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന അതുലും രജിതയും ഏറെ ദിവസങ്ങളായി അകന്നുകഴിയുകയായിരുന്നു. ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങളായി ഒരുമിച്ചായിരുന്നു താമസം. ഇവര്‍ക്ക് നാലും രണ്ടും വയസ്സുള്ള മക്കളുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള അതുലിന്റെ ശാരീരിക – മാനസിക പീഡനം സഹിക്കവയ്യാതെയാണ് രജിത അടുത്തിടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. അതുലിന്റെ ഉപദ്രവം കാരണം യുവതിയുടെ മാതാപിതാക്കള്‍ തന്നെയാണ് ഇവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്.  എന്നാല്‍ തന്നോടൊപ്പം തിരികെവരണമെന്ന് ആവശ്യപ്പെട്ട് രജിതയെ അതുല്‍ ഇവിടെയെത്തിയും ഭീഷണിപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് രജിതയെ സമീപത്തെ റബര്‍ത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി യുവതിയുടെ കുടുംബാംഗങ്ങള്‍ക്കും അയച്ചുനല്‍കിയിരുന്നു. അതുലിന്റെ ഉപദ്രവവും ഭീഷണിയും തുടര്‍ന്നതോടെ ഇയാള്‍ക്കെതിരേ രജിത കഴിഞ്ഞദിവസം റാന്നി പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അതുല്‍ സത്യന്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. യുവതിയുടെ പരാതിയില്‍ കഴിഞ്ഞദിവസം അതുലിനെ തേടി ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം.