Sunday, May 5, 2024
keralaLocal NewsNews

കാഞ്ഞിരപ്പള്ളി: കൂലി തര്‍ക്കം, മൂന്നു പേര്‍ക്ക് കുത്തേറ്റു

ചൊവ്വാഴ്ച രാത്രി കോട്ടയം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ലില്‍ സംഘര്‍ഷമുണ്ടായത്. കൂലി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവമാണ് മൂന്ന് തൊഴിലാളികള്‍ക്ക് കുത്തേല്‍ക്കുന്ന സംഭവവമായി മാറിയത്. ഇന്നലെ രാത്രി 7.40ന് ആണ് സംഭവമുണ്ടായത്. കോണ്‍ട്രാക്ടര്‍ ക്കും തൊഴിലാളികള്‍ക്കിടയില്‍ കൂലി തര്‍ക്കം നിലനിന്നിരുന്നു. ഇത് പോലീസ് സ്റ്റേഷന്‍ വരെ എത്തിയിരുന്നു. തിടനാട് പോലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പരാതിയായി നിലനിന്നിരുന്നത്. തുടര്‍ന്ന് തിടനാട് പോലീസ് ഇവരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെ തര്‍ക്കം തല്‍ക്കാലത്തേക്ക് പരിഹരിക്കാന്‍ പോലീസിന് ആയി. ഇതിനിടയിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. സംഭവത്തെക്കുറിച്ച് കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നതിങ്ങനെ. കോണ്‍ട്രാക്ടറായ ജോര്‍ജ്ജുകുട്ടി ആനക്കല്ലില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് തൊഴിലാളികളായ അനീഷ്, വിഷ്ണു, അനൂപ്, എന്നിവര്‍ എത്തുകയായിരുന്നു.

രാത്രി ഏഴരയോടെയാണ് ഇവര്‍ ജോര്‍ജുകുട്ടിയുടെ വാടക വീട്ടിലെത്തിയത്. ഇവിടെവച്ച് വീണ്ടും കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട സംസാരം ഉണ്ടായി. ഈ സംസാരം പിന്നീട് വാക്കേറ്റമായി മാറി. ഇതിനിടെ ആണ് പ്രകോപിതനായ ജോര്‍ജുകുട്ടി കത്തിയെടുത്ത് തൊഴിലാളികളെ കുത്തിയത്. സംഭവത്തില്‍ അനീഷിനും വിഷ്ണുവിനും അനൂപിനും കുത്തേറ്റു. ഇവരെ ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്യമായ പരിക്ക് ഉള്ളത്. ആലപ്പുഴ സ്വദേശികളാണ് പരിക്കേറ്റ മൂന്ന് തൊഴിലാളികളും. കെട്ടിടങ്ങളുടെ റൂഫ് വര്‍ക്ക് ഏറ്റെടുത്ത് ചെയ്യുന്ന ജോലിയാണ് കോണ്‍ട്രാക്ടറായ ജോര്‍ജുകുട്ടി ചെയ്തിരുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ ജോര്‍ജുകുട്ടിയെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തതായി കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കാന്‍ ഉള്ള നീക്കത്തിലാണ് കാഞ്ഞിരപ്പള്ളി പോലീസ്. ജോര്‍ജ്ജുകുട്ടി ക്കെതിരെ വധശ്രമത്തിനാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആനക്കല്‍ കവലയ്ക്കു സമീപം തന്നെയാണ് സംഘര്‍ഷമുണ്ടായത്. ഇത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ്. സംഭവത്തില്‍ ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തുടരന്വേഷണം നടത്താന്‍ ആണ് പോലീസ് തീരുമാനം. ഏറെക്കാലമായി ഈ മേഖലകളില്‍ തൊഴില്‍ ചെയ്ത് വരുന്നവരാണ് ആലപ്പുഴയില്‍ നിന്നുള്ള മൂന്ന് തൊഴിലാളികളും.

ജോര്‍ജ് കുട്ടിക്കെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉണ്ടായിരുന്നുവെന്ന തിടനാട് പോലീസ് ന്യൂസ് 18 നോട് പറഞ്ഞു. തിടനാട് പോലീസ് സ്റ്റേഷനില്‍ മാത്രം കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് മൂന്നു പരാതികളാണ് ഉണ്ടായിരുന്നത്. ഇന്നലെയും ഇക്കാര്യത്തില്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ട്രാക്ടര്‍ ജോര്‍ജുകുട്ടി കൂലി തരുന്നില്ല എന്നായിരുന്നു തൊഴിലാളികളുടെ ആരോപണം.

തര്‍ക്കത്തിനൊടുവില്‍ കുറച്ചു തുക നല്‍കാമെന്ന് ജോര്‍ജ്ജുകുട്ടി ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് എല്ലാവരും പിരിയുകയായിരുന്നു. സ്ഥിരമായി കൂലി നല്‍കാത്ത ആളാണ് ജോര്‍ജ്ജുകുട്ടി എന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടതായി തിടനാട് പോലീസ് പറഞ്ഞു.കുടുംബവുമായി പിരിഞ്ഞ ജോര്‍ജ്ജുകുട്ടി ആന കല്ലില്‍ ആണ് താമസിച്ചിരുന്നത്. സംഭവത്തില്‍ പിടിയിലായ ജോര്‍ജുകുട്ടിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തേക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു തൊഴിലാളികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു