Wednesday, May 8, 2024
indiaNewsworld

യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്നു തമിഴ് നാട് സര്‍ക്കാര്‍.

ചെന്നൈ: യുദ്ധ സാഹചര്യത്തില്‍ യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്നു തമിഴ് നാട് സര്‍ക്കാര്‍. യുക്രൈനില്‍ പഠിക്കാന്‍ പോയ തമിഴ് നാട്ടില്‍ നിന്നുള്ള അയ്യായിരത്തോളം വിദ്യാര്‍ത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. യുക്രൈനില്‍ കുടുങ്ങി കിടക്കുന്നവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചു.

റഷ്യ യുക്രൈനെ ആക്രമിച്ച സാഹചര്യത്തില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ കുടുങ്ങിക്കിടക്കുകയാണ് വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാര്‍. ഇവരെ മടക്കിക്കൊണ്ടുവരാന്‍ നാളെ മുതല്‍ അയല്‍രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ അയക്കുമെന്ന് സൂചന. റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങള്‍ അയക്കാനാണ് സാധ്യത. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തി.

വിദ്യാര്‍ത്ഥികള്‍ പലയിടത്തും ബങ്കറുകളില്‍ കഴിയുകയാണ്. വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്ന കത്ത് എംബസി ഇന്നലെ യുക്രൈന്‍ പ്രസിഡന്റിന് നല്‍കിയിരുന്നു. എന്നാല്‍ സംഘര്‍ഷം തുടര്‍ന്നാല്‍ സ്ഥിതി കൈവിട്ടു പോകുമെന്ന ആശങ്കയുണ്ട്. വ്യോമമേഖല അടച്ച സാഹചര്യത്തില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രാജ്യങ്ങള്‍ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യ തുടങ്ങി കഴിഞ്ഞു.

ഹംഗറി – റൊമാനിയ അതിര്‍ത്തിയില്‍ എത്തുക, നാളെ വിമാനമെത്തും, വിദ്യാര്‍ത്ഥികള്‍ അറിയേണ്ടത്.

പോളണ്ട്, സ്ലൊവേകിയ, ഹംഗറി, റൊമാനിയ അതിര്‍ത്തി കടക്കുന്നവരെ അവിടെ നിന്ന് മടക്കിക്കൊണ്ടുവരും. അതിര്‍ത്തിയില്‍ ഇതിനുള്ള സൗകര്യം ഒരുക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. നാലു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. നാളെ റൊമാനിയയിലെ ബുക്കാറസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും വിമാനം അയക്കാനാണ് സാധ്യത.