Saturday, May 4, 2024
indiaNews

യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്ക്‌ മുകളില്‍

ഉത്തരേന്ത്യയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. രാവിലെ 205.75 മീറ്ററാണ് ഡല്‍ഹി റെയില്‍വേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 206.7ലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായാല്‍ സമീപവാസികള്‍ മാറണമെന്ന് അധികൃതര്‍ അറിയിച്ചു.ഉയര്‍ന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 10ന് 205.02 മീറ്ററായിരുന്നു ജലനിരപ്പ്. വളരെ പെട്ടെന്നു തന്നെ അപകടരേഖയായ 205.33 മീറ്ററിലേക്ക് എത്തി. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടില്‍നിന്ന് തുറന്നുവിട്ട ജലം 36 മണിക്കൂറിനു ശേഷമാണ് രാജ്യതലസ്ഥാനത്ത് എത്തിയത്.

അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിടുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. തീരദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് റവന്യൂമന്ത്രി അതിഷി വ്യക്തമാക്കി. യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.