Friday, May 17, 2024
keralaNews

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആരാണു ചോര്‍ത്തിയതെന്ന് അറിയണം : അതിജീവിത.

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആരാണു ചോര്‍ത്തിയതെന്ന് അറിയണമെന്നു കോടതിയോട് അതിജീവിത.കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ അന്വേഷണം വേണം. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടു എന്നതിനു സാക്ഷിമൊഴിയുണ്ട്. തന്റെ സ്വകാര്യത നഷ്ടപ്പെട്ടതായും അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി നാളെ പരിഗണിക്കാനായി മാറ്റി വച്ചു.അതേസമയം, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തിനെതിരെ കേസിലെ പ്രതി ദിലീപ് കോടതിയില്‍ നിലപാടെടുത്തു. കേസിന്റെ തുടരന്വേഷണം വൈകിപ്പിക്കുന്നതിനാണു ക്രൈംബ്രാഞ്ച് ഈ ആവശ്യവുമായി കോടതിയില്‍ എത്തിയിരിക്കുന്നത്.അന്വേഷണ സംഘം വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും തുടരന്വേഷണം വൈകുന്നത് പ്രതികളെ സംശയ നിഴലില്‍ തുടരാന്‍ ഇടവരുത്തുമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ കക്ഷി ചേരാനായി സര്‍പ്പിച്ച അപേക്ഷയിലാണ് ദിലീപിന്റെ ആരോപണങ്ങള്‍.എന്നാല്‍, മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നു ദിലീപിനോട് കോടതി ചോദിച്ചു. സര്‍ക്കാരിനെതിരെയും കോടതി വിമര്‍ശനം ഉയര്‍ത്തി. ദൃശ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടില്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിമര്‍ശനം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്.ദൃശ്യങ്ങള്‍ അടക്കിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. പിന്നെ എങ്ങനെയാണു ദൃശ്യം ചോര്‍ന്നെന്നു പറയാനാകുക എന്നു കോടതി ചോദിച്ചു. വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നില്‍ക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, വിചാരണ വൈകിപ്പിക്കാനാണോ ശ്രമിക്കുന്നതെന്നും ചോദിച്ചു.