Thursday, May 16, 2024
keralaNewspolitics

മുന്‍ എംപി ജോയ്സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മന്ത്രി എം എം മണി.

രാഹുല്‍ ഗാന്ധിക്കെതിരേ അശ്ലീല പരമാര്‍ശം നടത്തിയ മുന്‍ എംപി ജോയ്സ് ജോര്‍ജിനെ പിന്തുണച്ച് വൈദ്യുതി മന്ത്രി എം എം മണി. ജോയ്സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മണി പറഞ്ഞു. താനും ആ വേദിയിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. അനാവശ്യ വിവാദമുണ്ടാക്കുകയാണ്. വോട്ട് കിട്ടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും മണി പറഞ്ഞു.പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജുകളില്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പോകുന്നത്. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും. പൊന്നുമക്കളെ രാഹുലിന് മുന്നില്‍ വളഞ്ഞും നിവര്‍ന്നും നില്‍ക്കരുത്. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നാണ് പറയുന്നേ… ഇതായിരുന്നു ജോയ്സ് ജോര്‍ജിന്റെ വാക്കുകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ജോയ്സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊറുക്കാനാകാത്ത പരാമര്‍ശമാണ് നടത്തിയിരിക്കുന്നത്. എം എം മണി ഉള്‍പ്പെടെയുള്ളവര്‍ ഇതുകേട്ട് കുലുങ്ങിച്ചിരിച്ചു. സാംസ്‌കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയന്‍ ഇരിക്കാന്‍ പറയുമ്‌ബോള്‍ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇവര്‍. വനിതാ കമ്മീഷന് ഒന്നും പറയാനില്ലേ എന്നും ചെന്നിത്തല ചോദിച്ചു.ജോയ്സ് ജോര്‍ജ് സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പക്വതയില്ലാത്ത പരാമര്‍ശമാണ് ജോയ്സ് ജോര്‍ജ് നടത്തിയതെന്ന് പിജെ ജോസഫ് കുറ്റപ്പെടുത്തി.