Wednesday, May 15, 2024
keralaNews

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ റോബിന്റെ (42) മൃതദേഹവും കണ്ടെത്തിയതോടെ കാണാതായ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.കുഞ്ഞുമോന്‍, ബിജു എന്ന സുരേഷ് ഫെര്‍ണാണ്ടസ് (58), ബിജു ആന്റണി (47) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു. മരിച്ച നാലുപേരും പുതുക്കുറിച്ചിക്കാരാണ്.തിങ്കളാഴ്ച പുലര്‍ച്ചേ നാലുമണിയോടെയാണ് മുതലപ്പൊഴി ഹാര്‍ബറില്‍നിന്നു പോയ വള്ളം അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്. നാല് മത്സ്യത്തൊഴിലാളികളും കടലിലേക്ക് തെറിച്ചുവീണു. കുഞ്ഞുമോനെ അബോധാവസ്ഥലിയാണ് കടലില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്ത് ഹാര്‍ബറിലെത്തിച്ചത്. കൈയില്‍ ബിജു എന്ന് പച്ചകുത്തിയതിനാലാണ് ബിജുവിന്റെ മൃതദേഹം തിരിച്ചറിയാനായത്.

ഇരുട്ടായതിനാല്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവര്‍ ആദ്യം കണ്ടില്ല. താഴംപള്ളി പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ വള്ളം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്. ബന്ധുക്കളായ നാലുപേരും അടുത്തകാലത്തായി ഒരുമിച്ചാണ് മീന്‍പിടിക്കാന്‍ പോയിരുന്നത്. ഇവരുടെ നാലുപേരുടെയും വീടുകള്‍ തമ്മില്‍ മീറ്ററുകളുടെ അകലം മാത്രമേയുള്ളൂ. പുതുക്കുറിച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.