Sunday, May 19, 2024
keralaNews

മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്ക് പത്തോളം ബൈക്കുകള്‍ ഓടിച്ചുകയറ്റി.

തിരുവനന്തപുരം :നഗരമധ്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്കു ചെങ്കൊടിയുമായി പത്തോളം ബൈക്കുകള്‍ ഓടിച്ചുകയറ്റിയത് അങ്കലാപ്പ് സൃഷ്ടിച്ചു. നഗരത്തിലെ ഒരു ഹോട്ടലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയതായിരുന്നു ഈ ബൈക്കുകള്‍. ചുവന്ന കൊടി കണ്ടു സിപിഎം പ്രവര്‍ത്തകരോ, അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയവരോ ആണെന്നു കരുതി തടയാതിരുന്ന പൊലീസുകാര്‍ ഇളിഭ്യരായി. സുരക്ഷാവീഴ്ചയെന്ന പരാതിയും ഉയര്‍ന്നു.ഇന്നലെ 11.30ന് ജനറല്‍ ആശുപത്രിഎകെജി സെന്റര്‍ റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രി അതു വഴി കടന്നു പോകുന്നതിനാല്‍ മറ്റു വാഹനങ്ങളെല്ലാം ഇവിടെ തടഞ്ഞിട്ടിരുന്നു. അപ്പോഴാണു പത്തോളം ബൈക്കുകള്‍ ചീറിപ്പാഞ്ഞ് എത്തിയത്. പൊലീസ് ഈ ബൈക്കുകള്‍ കടത്തിവിട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തില്‍ കടന്ന് അദ്ദേഹത്തിന്റെ കാറിനു തൊട്ടടുത്ത് എത്തിയപ്പോഴാണ് ഹോട്ടലിന്റെ പരസ്യക്കാരാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റലിനു മുന്‍പില്‍ പൊലീസ് ജീപ്പ് കുറുകെയിട്ടു ബൈക്കുകാരെ തടഞ്ഞു നിര്‍ത്തി താക്കീതു നല്‍കിയ ശേഷം വിട്ടയച്ചു.ഹോട്ടലിന്റെ പ്രചാരണത്തിനായി മുന്‍കൂട്ടി അറിയിച്ചാണു ബൈക്ക് റാലി നടത്തിയതെന്നു സംഘാടകര്‍ അറിയിച്ചു. സമയവും റൂട്ടും നേരത്തേ പരസ്യപ്പെടുത്തിയിരുന്നു. എന്നിട്ടും സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഈ വിവരം അറിഞ്ഞില്ല.