Friday, May 10, 2024
EntertainmentkeralaNews

മാസങ്ങള്‍ക്ക് മുന്‍പ് തിരക്കഥാകൃത്ത് ജോണ്‍ പോളിനുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് നടന്‍ കൈലാഷ്.

തൊടുപുഴ: മരണപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തിരക്കഥാകൃത്ത് ജോണ്‍ പോളിനുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് നടന്‍ കൈലാഷ്. രാത്രി കിടക്കുന്നതിനിടെ കട്ടിലില്‍ നിന്നും വീണ ജോണ്‍ പോളിന് മൂന്നര മണിക്കൂറോളം തണുത്ത നിലത്ത് കിടക്കേണ്ടി വന്നുവെന്നും സഹായത്തിനായി നിരവധി ആംബുലന്‍സ് സര്‍വ്വീസുകളേയും ഫയര്‍ ഫോഴ്‌സിനേയും ബന്ധപ്പെട്ടെങ്കിലും സഹായം കിട്ടിയില്ലെന്നും കൈലാഷ് പറഞ്ഞു. ജനുവരിയില്‍ നടന്ന സംഭവത്തെക്കുറിച്ച് ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോളീ ജോസഫ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കൈലാഷ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

കൈലാഷിന്റെ വാക്കുകള്‍
ഞാന്‍ എറണാകുളത്ത് എത്തിയ ദിവസമാണ് സുഹൃത്ത് വിളിച്ചത് അനുസരിച്ച് ഞാന്‍ ജോണ് പോള്‍ സാറിന്റെ വീട്ടിലെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോണ് പോള്‍ സാറിന് 160 കിലോയോളം ഭാരമുണ്ടായിരുന്നു. എന്റെ കൂടെ മൂന്നാല് പേരുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ എടുത്ത് ഉയര്‍ത്താനോ നീക്കാനോ സാധിച്ചില്ല. തണ്ണുത്ത് നിലത്ത് അധിക സമയം കിടന്നതോടെ ജോണ് പോള്‍ സാറിന് നടുവേദനയും തുടങ്ങി. തുടര്‍ന്ന് ഞങ്ങള്‍ പില്ലോയും മറ്റും വച്ചു കൊടുത്തു. ഇതേസമയം തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് സര്‍വ്വീസിന് ഞങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരേയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിന് എത്തിയില്ല. ഹോസ്പിറ്റല്‍ ഷിഫിറ്റിംഗിന് വരാമെന്നും എന്നാല്‍ ആളുകളെ മാറ്റാന്‍ വരാന്‍ സാധിക്കില്ലെന്നുമായിരുന്നു അവരുടെ നിലപാട്. പക്ഷേ നല്ലൊരു സ്ട്രക്ച്ചര്‍ ഇല്ലാതെ അദ്ദേഹത്തെ നമ്മുക്ക് നീക്കാന്‍ സാധിക്കുമായിരുന്നില്ല. കേരളത്തിലെ വിവിധ ആംബുലന്‍സ് ഏജന്‍സികളുമായി നമ്മള്‍ സംസാരിച്ചെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഫയര്‍ ഫോഴ്‌സിനെ ബന്ധപ്പെട്ടപ്പോഴും ആംബുലന്‍സ് സര്‍വ്വീസ് തേടാനാണ് ആവശ്യപ്പെട്ടത്. രാത്രി പത്ത് മണിയോടെയാണ് ഞാന്‍ ജോണ് പോള്‍ സാറിന്റെ വീട്ടിലെത്തിയത്. ഒരു മണിയായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഞങ്ങള്‍ പൊലീസ് കണ്ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. അവരും സാറിനെ മാറ്റി കിടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥിതി മനസ്സിലായ അവര്‍ തിരിച്ചു പോയി ബൈപ്പാസിലെ മെഡിക്കല്‍ സെന്റില്‍ നിന്നും ആംബുലന്‍സുമായി മടങ്ങി എത്തി. തുടര്‍ന്ന് നമ്മള്‍ എല്ലാരും ചേര്‍ന്നാണ് അദ്ദേഹത്തെ സ്ട്രച്ചറിലേക്ക് കിടത്തി കട്ടിലിലേക്ക് മാറ്റിയത്. അപ്പോഴേക്കും സമയം ഒന്നര രണ്ടു മണിയായിരുന്നു. സാര്‍ ആകെ അവശനായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു സാര്‍. ആ സമയത്ത് അദ്ദേഹത്തിന് മേല്‍വസ്ത്രമില്ലായിരുന്നു. അതിനാല്‍ നിലത്ത് കിടന്ന് നടുവിന് നല്ല തണ്ണുപ്പ് അനുഭവപ്പെടുന്ന അവസ്ഥയുണ്ടായി. സാറിന്റെ ഈ അവസ്ഥ നാളെ മറ്റൊരാള്‍ക്ക് വരാം ഈ സ്ഥിതി മാറ്റാന്‍ ശ്രമം വേണം. ഈ അപകടം നടക്കുമ്പോള്‍ ആ വീട്ടില്‍ സാറിന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം സാഹചര്യം ഇനി ഉണ്ടാവാതിരിക്കട്ടെ. ഇങ്ങനെ ഒരു അപകടം സംഭവിക്കുന്ന ആളെ സഹായിക്കാനുള്ള സംവിധാനം ഉണ്ടാവണം.