Sunday, May 5, 2024
keralaNews

മരം വീണ് വാതില്‍പ്പടിയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോട്ടയത്ത് മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്കു വീണ്, വാതില്‍പ്പടിയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ക്കു പരുക്കേറ്റു. പള്ളം മലേപ്പറമ്പില്‍ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി (49) ആണു മരിച്ചത്. മേരിക്കുട്ടിയുടെ ബന്ധുവായ ഷേര്‍ലി, ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്മിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 5നായിരുന്നു സംഭവം.മേരിക്കുട്ടിയുടെ വീടിന്റെ അയല്‍പക്കത്തുള്ള ഷേര്‍ലിയുടെ വീടിനു മുന്നില്‍ നിന്ന കൂറ്റന്‍ പുളിമരം മുറിക്കുന്നതിനിടെ സ്മിതയുടെ വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു. സമീപവാസിയായ മേരി, മരം മുറിച്ചു മാറ്റുന്നതു കാണുന്നതിനായി ഇവിടേക്കു വന്നതായിരുന്നു. ഷേര്‍ലി വൈക്കത്താണ് താമസിക്കുന്നത്. ഇവിടത്തെ വീട് സ്മിതയ്ക്കു വാടകയ്ക്കു നല്‍കിയിരിക്കുകയായിരുന്നു.മരത്തിന്റെ ചുവട് ഭാഗം വെട്ടി വടം ഉപയോഗിച്ച് വലിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എതിര്‍ ദിശയിലേക്ക് ചെരിഞ്ഞ് വീടിനു മുകളിലേക്കു പതിച്ചു. ഈ സമയം വീടിന്റെ മുന്‍പിലെ പടിയില്‍ ഇരിക്കുകയായിരുന്നു മേരിക്കുട്ടി, ഷേര്‍ലി, സ്മിത എന്നിവര്‍. വീടിന്റെ മുന്‍വശത്തെ മേല്‍ക്കൂര തകര്‍ത്ത മരം മേരിക്കുട്ടിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു.ഷേര്‍ലിയും സ്മിതയും ഓടി മാറാന്‍ ശ്രമിച്ചെങ്കിലും ഇവരും ശിഖരത്തിനടിയിലായി. മേരിക്കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഗ്‌നിരക്ഷാ സേനയെത്തി ശിഖരം മുറിച്ച് മാറ്റിയാണ് ഷേര്‍ലിയെയും സ്മിതയെയും പുറത്തെടുത്തത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘട്ടങ്ങളായി മുറിച്ചുമാറ്റേണ്ട മരം ചുവട്ടില്‍നിന്ന് ഒറ്റയടിക്ക് വെട്ടിയിടാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വീടിന്റെ മുന്‍വശവും കിണറിന്റെ ചുറ്റുമതിലും തകര്‍ന്നു. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു. സൈറ, സച്ചിന്‍ എന്നിവരാണ് മേരിക്കുട്ടിയുടെ മക്കള്‍. സംസ്‌കാരം പിന്നീട്.