മരംമുറി . തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയ അനുമതി മരവിപ്പിച്ചു.
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ആലോചിക്കാതെയാണ് ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരിന് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതെന്നും ഈ ഉത്തരവ് മരവിപ്പിക്കുകയാണെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മരം മുറി ഉത്തരവിനെ കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി, വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതായും വനം മന്ത്രി അറിയിച്ചു.ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാന്‍ സാധിച്ചതെന്നും അന്തര്‍ സംസ്ഥാന പ്രശ്‌നമായ മുല്ലപ്പെരിയാരില്‍ സര്‍ക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്ഥരെടുത്തതെന്നും മന്ത്രി വിശദീകരിച്ചു. തുടര്‍ നടപടികള്‍ മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്ത ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.അതേ സമയം മരം മുറിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാന്‍ തയ്യാറായത്. 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതില്‍ പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കുമ്പോള്‍ മാത്രമാണ് മുഖ്യമന്ത്രിയുംവനം മന്ത്രിയുമൊക്കെ അറിഞ്ഞതെന്നാണ് മന്ത്രിമാര്‍ നഷകിയ വിശദീകരണം. പിസിസിഎഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന്‍ തോമസ് മരം മുറിക്ക് അനുമതി നല്‍കിയത് വെള്ളിയാഴ്ചയാണ്. ഉത്തരവിന്റെ പകര്‍പ്പ് ജലവിഭവവകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനും വെച്ചിട്ടുണ്ട്. ടികെ ജോസാണ് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി. സ്റ്റാലിന്റെ പ്രസ്താവന വരും മുമ്പ് ടികെ ജോസ് എന്ത് കൊണ്ട് ഇക്കാര്യം മുഖ്യമന്ത്രിയെയും ജലവിഭവമന്ത്രിയെയും അറിയിച്ചില്ല എന്നുള്ളതും പ്രധാന ചോദ്യവും അവശേഷിക്കുന്നുണ്ട്. വനം മന്ത്രി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥരുടെ വിശദീകരണം വ്യക്തമാകുകയുള്ളു.