Friday, May 17, 2024
indiaNews

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍.

തിരുപ്പതി :ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് അറസ്റ്റില്‍. തിരുപ്പതി വെങ്കട്ടപ്പുരം കോളനിയില്‍ താമസിക്കുന്ന വേണുഗോപാല്‍ (30) ആണ് പിടിയിലായത്. അകന്നു കഴിയുകയായിരുന്ന ഭാര്യയെ അനുനയത്തില്‍ കൂട്ടി കൊണ്ടുവന്നു അടിച്ചു കൊന്നതിനു ശേഷം ഇയാള്‍ ഹൈദരാബാദിലേക്കു രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് കൊലപാതകം നടന്നത്.
ചെന്നൈയിലെ ഐടി സ്ഥാപനത്തില്‍ സോഫ്റ്റ്വയര്‍ എന്‍ജിനീയറാണ് വേണുഗോപാല്‍. ഒരുവര്‍ഷം മുമ്പാണ് എന്‍ജിനീയറായ പത്മയെ വേണുഗോപാല്‍ വിവാഹം കഴിച്ചത്. വൈകാതെ ഇരുവരും തമ്മില്‍ വഴക്ക് തുടങ്ങി. സ്വന്തം വീട്ടിലേക്കു മടങ്ങിയ പത്മ വേണുഗോപാലിനെതിരെ ഗാര്‍ഹിക പീഡനത്തിനു കേസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ ഇടപടലില്‍ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയെങ്കിലും ആറു മാസം മുന്‍പ് വീണ്ടും പ്രശ്‌നമുണ്ടായതോടെ പത്മ സ്വന്തം വീട്ടിലേക്കു മടങ്ങി. ജനുവരി 5നു ഭാര്യ വീട്ടിലെത്തിയ വേണുഗോപാല്‍ മേലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഒന്നിച്ചു ജീവിക്കാന്‍ കൂടെ വരണം എന്നും ആവശ്യപ്പെട്ടു. പത്മയുടെ മാതാപിതാക്കളെ കൂടി പറഞ്ഞു പറ്റിക്കുന്നതില്‍ ഇയാള്‍ വിജയിക്കുകയും ചെയ്തു.

തുടര്‍ന്ന് ഭാര്യയുമായി തിരുപ്പതി വെങ്കട്ടാപുരം കോളനിയിലെ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയ വേണുഗോപാല്‍ ഭാര്യയെ വടികൊണ്ട് ക്രൂരമായി ആക്രമിച്ചു. അടിയേറ്റ പത്മ തല്‍ക്ഷണം മരിച്ചു വീണു. മരണം ഉറപ്പായതോടെ ബാഗില്‍ കുത്തി നിറച്ച മൃതദേഹം കാറില്‍ കൊണ്ടുപോയി സമീപത്തെ തടാകത്തില്‍ തള്ളി. തുടര്‍ന്ന് വേണുഗോപാലിനു ഹൈദരാബാദില്‍ ജോലി കിട്ടിയെന്നും കുടുംബസമേതം അങ്ങോട്ടു പോകുന്നുവെന്നും കാണിച്ചു പത്മയുടെ ഫോണില്‍ നിന്നു മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചു. നിരന്തരം സന്ദേശം അയയ്ക്കുന്ന മകള്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെ സംശയം തോന്നിയ പത്മയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിക്കുകയായിരുന്നു. തിരുപ്പതി പൊലീസ് ഹൈദരാബാദില്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും പത്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് വേണുഗോപാലിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചു വെങ്കട്ടാപുരം താടാകത്തില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി തിരുപ്പതി എഎസ്പി മുരളി കൃഷ്ണ അറിയിച്ചു. സംഭവത്തില്‍ വേണുഗോപാലിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തിനും പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. വേണുഗോപാലിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. പത്മയെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അടിച്ചു കൊലപ്പെടുത്തിയതെന്നു വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നു.