Thursday, May 2, 2024
indiaNews

ഭര്‍തൃഗൃഹത്തില്‍ ശുചിമുറിയില്ലാത്തതില്‍ നവവധു ജീവനൊടുക്കി.

കടലൂര്‍ :ഭര്‍തൃഗൃഹത്തില്‍ ശുചിമുറിയില്ലാത്തതില്‍ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. ശുചിമുറിയില്ലാത്തതിനാല്‍ ഭര്‍ത്താവ് കാര്‍ത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെയാണ് ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കിയത്. കടലൂര്‍ ജില്ലയിലെ അരിസിപെരിയന്‍കുപ്പം ഗ്രാമത്തില്‍നിന്നുള്ള രമ്യയും കാര്‍ത്തികേയനും ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് വിവാഹിതരായത്. വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു രമ്യ.ഭര്‍തൃഗൃഹത്തില്‍ ശുചിമുറിയില്ലാത്തതിനാല്‍ വിവാഹ ശേഷവും സ്വന്തം വീട്ടില്‍ തന്നെയാണ് രമ്യ താമസിച്ചിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശുചിമുറി സംവിധാനമുള്ള വീടു വേണമെന്ന രമ്യയുടെ ആവശ്യം ഭര്‍ത്താവുമായി വഴക്കിനു കാരണമായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.തിങ്കളാഴ്ചയാണ് രമ്യയെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമ്മ കണ്ടെത്തിയത്. ഉടന്‍തന്നെ കടലൂര്‍ ആശുപത്രിയില്‍ എത്തിച്ച രമ്യയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പോണ്ടിച്ചേരിയിലെ ജിപ്‌മെര്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രമ്യയുടെ അമ്മ മഞ്ജുള നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.