Monday, April 29, 2024
keralaNews

ഫെയ്‌സ് ബുക്ക് കുറിപ്പുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

തിരുവനന്തപുരം: സാഹിത്യ പ്രഭാഷണങ്ങള്‍ അവസാനിപ്പിച്ചെന്ന് എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ആശാന്റെ കവിതകളെ കുറിച്ച് തുഞ്ചന്‍ പറമ്പില്‍ പ്രഭാഷണം നടത്തണമെന്ന് എംടി വാസുദേവന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈകാരിക കുറിപ്പുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്തെത്തിയത്. അടുത്തിടെ സമൂഹത്തില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങളാണ് ഈ തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ഡോ. തോമസ് കെ.വിയാണ് കുറിപ്പ് പങ്കുവച്ചത്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയതിന് 2400 രൂപയാണ് ലഭിച്ചതെന്ന് ആരോപിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്തെത്തിയിരുന്നു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും രണ്ട് മണിക്കൂര്‍ സംസാരിക്കുകയും ചെയ്ത അദ്ദേഹത്തിന് തുച്ഛമായ പണം മാത്രമാണ് നല്‍കിയത്. പ്രതിഫലമായി കിട്ടിയ പണം യാത്രാ ചെലവിന് പോലും തികയില്ലെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ തീരുമാനം അറിയിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് വീണ്ടും കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.                                                                                ചുള്ളിക്കാടിന്റെ ഒരു കത്ത്എം.ടി.സാറും എന്റെ പ്രഭാഷണവും.

ബാലചന്ദ്രന്‍ ചുള്ളിക്കാട്
15 ഏപ്രില്‍ 2024

ബാല്യം മുതല്‍ എം.ടി.വാസുദേവന്‍നായരുടെ വായനക്കാരനായിരുന്നു ഞാന്‍. 1980 ല്‍ ഞാന്‍ ആലുവാ യു. സി.കോളേജില്‍ പഠിക്കുമ്പോഴാണ്
ഒരു കവിയരങ്ങിലേക്കു ക്ഷണിച്ചുകൊണ്ട് എം.ടി. വാസുദേവന്‍നായരുടെ ഒരു കത്ത് എനിക്കു കിട്ടുന്നത്. അന്ന് എം.ടി.സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എന്നെ ആ ക്ഷണം വലിയ ഒരംഗീകാരമായി സന്തോഷിപ്പിച്ചു.അന്നുമുതല്‍ സ്‌നേഹാദരപൂര്‍ണ്ണമായ വ്യക്തിബന്ധം അദ്ദേഹത്തോടു ഞാന്‍ പുലര്‍ത്തിപ്പോരുന്നു.

ഞാന്‍ ‘മാഷേ’ എന്നാണ് അദ്ദേഹത്തെ വിളിക്കുക.പിന്നീട് തുഞ്ചന്‍ പറമ്പില്‍ സാഹിത്യ പ്രഭാഷണങ്ങള്‍ക്കായി അനേകം പ്രാവശ്യം അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങള്‍ അവിടെ ഞാന്‍ നടത്തിയിട്ടുണ്ട്.  കുറച്ചുനാള്‍ മുമ്പ് അദ്ദേഹം എന്നെ വിളിച്ചു: ‘ഷേക്‌സ്പിയറെക്കുറിച്ച് ഒരു പ്രഭാഷണം ബാലന്‍ നടത്തണം.’ഞാന്‍ വിനയപൂര്‍വ്വം പറഞ്ഞു: ‘ അതിനു വേണ്ടത്ര അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ.’അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്നാല്‍ ആശാന്‍കവിതയെക്കുറിച്ച് ആയാലോ..?

”അതാവാം.’ ഞാന്‍ ഉല്‍സാഹത്തോടെ പറഞ്ഞു. ഇന്ന് തുഞ്ചന്‍പറമ്പില്‍ നിന്ന് ശ്രീകുമാര്‍ വിളിച്ചുചോദിച്ചു: എം.ടി.സാര്‍ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നു നടത്താം എന്ന് അദ്ദേഹം ചോദിക്കുന്നു.’ ഞാന്‍ ഇങ്ങനെ മറുപടി നല്‍കി:’ഞാന്‍ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാന്‍ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം.ഈയിടെ സമൂഹത്തില്‍നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്കു നയിച്ചത്.

‘പ്രിയപ്പെട്ട എം.ടി.വാസുദേവവന്‍ നായര്‍, അങ്ങ് എന്നോടു സര്‍വാത്മനാ ക്ഷമിക്കണം. ഞാന്‍ കാര്‍വാടകപോലും അര്‍ഹിക്കുന്നില്ല എന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പില്‍ സാഹിത്യപ്രഭാഷകനായി വന്നുനില്‍ക്കാന്‍ ഇനിയൊരിക്കലും ഞാനില്ല.