Thursday, May 2, 2024
keralaNews

പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു.

സംസ്ഥാനത്ത് വീണ്ടും ദുരഭിമാന മര്‍ദനം. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. തലച്ചോറിന് ക്ഷതമേറ്റ യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. ചിറയിന്‍കീഴ് ബീച്ച് റോഡില്‍ വെച്ച് ഒക്ടോബര്‍ 31 നാണ് സംഭവം നടന്നത്.ബോണക്കാട് സ്വദേശിയായ മിഥുനെന്ന 29കാരനാണ് മര്‍ദ്ദനമേറ്റത്. ഡിടിപി ഓപറേറ്ററാണ് മിഥുന്‍. 24 കാരിയായ ദീപ്തിയും മിഥുനും തമ്മില്‍ ഒക്ടോബര്‍ 29നാണ് വിവാഹിതരായത്. ദീപ്തി ക്രൈസ്തവ മതവിശ്വാസിയാണ്. ഹിന്ദു തണ്ടാന്‍ വിഭാഗക്കാരനാണ് മിഥുന്‍. വീട്ടുകാര്‍ എതിര്‍ത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരന്‍ പള്ളിയില്‍ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിന്‍കീഴേക്ക് വിളിച്ചുവരുത്തിയത്.

ദീപ്തിയുടെ സഹോദരന്‍ ഡാനിഷ് ഡോക്ടറാണ്. മിഥുന്‍ മതംമാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദ്ദിച്ചത്. അടിയേറ്റ് മിഥുന്റെ തലച്ചോറിന് പരിക്കേറ്റു. സമീപത്തെ കടയിലെ സിസിടിവിയില്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഡാനിഷിന് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. തലച്ചോറിന് പരിക്കേറ്റ മിഥുന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.