Friday, May 17, 2024
keralaNewsObituary

പാളം മുറിച്ചു കടന്നപ്പോള്‍ ട്രെയിന്‍ തട്ടിയ ബധിരനും മൂകനുമായ കൂലി തൊഴിലാളി മരിച്ചു

പയ്യന്നൂര്‍: റെയില്‍ പാളം മുറിച്ചു കടന്നപ്പോള്‍ ട്രെയിന്‍ തട്ടിയ ബധിരനും മൂകനുമായ കൂലി തൊഴിലാളിയുടെ മൃതദേഹവുമായി വണ്ടി 10 കിലോമീറ്റര്‍ ഓടി. എന്‍ജിനു മുന്നിലുള്ള കപ്ലിങ്ങില്‍ കുടുങ്ങിയ തൃക്കരിപ്പൂര്‍ മീലിയാട്ടെ തെക്കെ വീട്ടില്‍ കുമാരന്റെ (74) മൃതദേഹവുമായാണ് ഉദിനൂര്‍ റെയില്‍വേ ഗേറ്റിന് അപ്പുറത്ത് നിന്ന് ജബല്‍പുര്‍ – കോയമ്പത്തൂര്‍ ട്രെയിന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ ഓടിയത്. ട്രെയിനിന്റെ എന്‍ജിനു മുന്നില്‍ മൃതദേഹം കുടുങ്ങി കിടക്കുന്നതു കണ്ട് ഗേറ്റ്മാന്‍ വിവരം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. അതേസമയം തന്നെ ഒരാളെ ട്രെയിന്‍ തട്ടിയതായി ലോക്കോ പൈലറ്റ് സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചിരുന്നു. ട്രെയിന്‍ പയ്യന്നൂരില്‍ പിടിച്ചിട്ടു. സ്റ്റേഷനില്‍ നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി എന്‍ജിനു മുന്നില്‍ കുടുങ്ങി കിടന്ന മൃതദേഹം മാറ്റി പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

9.20ന് സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2 മണിക്കൂര്‍ കഴിഞ്ഞാണു പോയത്. ചെമ്മങ്ങാട്ട് യശോദയാണു മരിച്ച കുമാരന്റെ ഭാര്യ. മക്കള്‍ സി.വിനോദ്, വിധുബാല, വിദ്യ. മരുമക്കള്‍ മിനി, ബാബു, പരേതനായ നളിനാക്ഷന്‍. സഹോദരങ്ങള്‍ ടി.വി.കുഞ്ഞിരാമന്‍ (അന്തിത്തിരിയന്‍, തൃക്കരിപ്പൂര്‍ രാമവില്യം കഴകം), നാരായണന്‍ (ഹോട്ടല്‍, മീലിയാട്ട്), കാര്‍ത്യായനി, പരേതനായ അമ്പു, ബാലകൃഷ്ണന്‍.