Wednesday, May 1, 2024
keralaNews

പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ്. ഗൂഢാലോചന, അഴിമതി, പദവി ദുരുപയോഗം ചെയ്യല്‍, വഞ്ചന, അനധികൃത സ്വത്ത് സമ്ബാദനം തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെ എട്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്.കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. പാലാരിവട്ടം മേല്‍പാലം നിര്‍മാണക്കമ്ബനിയായ ആര്‍ഡിഎസിനു ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

അറസ്റ്റിലായെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇബ്രാഹിംകുഞ്ഞിന് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം ജില്ല വിട്ട് പുറത്തു പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ കര്‍ശ ഉപാധികളാണ് കോടതി ജാമ്യം അനുവദിച്ചത്.പാലാരിവട്ടം പാലം അഴിമതി കേസില്‍ നവംബര്‍ 18നാണ് അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. നിര്‍മാണത്തിന്റെ കരാര്‍ ആര്‍ഡിഎസിനു നല്‍കിയതിലും മുന്‍കൂര്‍ പണം അനുവദിച്ചതിലും നിയമ ലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണു മുന്‍ മന്ത്രിക്കേതിരായ പ്രോസിക്യൂഷന്‍ വാദം.