Saturday, May 11, 2024
keralaNews

പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം ; തിരുവല്ലയില്‍ 41കാരന് 142 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പത്തനംതിട്ട : പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ കുട്ടിയുടെ ബന്ധുവിന് റെക്കോര്‍ഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്‌സോ കോടതി. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി 1(പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ) ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് പ്രതിയ്ക്ക് 142 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 3 വര്‍ഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വര്‍ഷം അനുഭവിച്ചാല്‍ മതി.
തിരുവല്ല പോലീസ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവല്ല കവിയൂര്‍ ഇഞ്ചത്തടി പുലിയാലയില്‍ ബാബു എന്ന് വിളിക്കുന്ന ആനന്ദന്‍ പി ആര്‍ (41) നാണ് ജില്ലയില്‍ പോക്‌സോ കേസില്‍ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷവിധിച്ചത്. കുട്ടിക്കും മാതാപിതാകള്‍ക്കുമൊപ്പം ഒന്നിച്ചതാമസിച്ചുവന്ന ഇയാള്‍, 2019 ഏപ്രില്‍ 20 നുശേഷമുള്ള ഒരു ദിവസവും, 2021 മാര്‍ച്ച് 18 രാത്രി 8 മണിവരെയുള്ള കാലയളവില്‍ പലതവണയും ഗുരുതരമായ ലൈംഗികാതിക്രമം കാട്ടിയെന്നതാണ് കേസ്.

12 വയസ്സില്‍ താഴെയുള്ള കുട്ടിയോട് രക്തബന്ധുവായ പ്രതി കാട്ടിയ കുറ്റകൃത്യം അതീവ ഗൗരവതരമെന്ന് കണ്ടാണ് കോടതി ഇത്രയും കൂടിയ കാലയളവ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ:ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസില്‍ സാക്ഷി മൊഴികളും മെഡിക്കല്‍ രേഖകളും തെളിവുകളും പ്രോസിക്യൂഷന് ശക്തമായ അനുകൂലഘടകങ്ങളായി.തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഹരിലാല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതും, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. ആഴ്ന്നിറങ്ങുന്ന ലൈംഗികാതിക്രമം (പോക്‌സോ വകുപ്പ് 3), കൂടുതല്‍ രൂക്ഷമായ ആഴ്ന്നിറങ്ങുന്ന ലൈംഗികാതിക്രമം(പോക്‌സോ 5 l),12 വയസ്സിനു താഴെയുള്ള കുട്ടി ഇരയാകുമ്പോള്‍ ( പോക്‌സോ 5 m), രക്തബന്ധത്തില്‍ പെട്ടയാള്‍ ഒരു വീട്ടില്‍ കഴിയുമ്പോള്‍ ( പോക്‌സോ 5 n) എന്നീ കുറ്റങ്ങള്‍ക്ക് 30 വര്‍ഷം വീതവും, ലൈംഗികതിക്രമം (പോക്‌സോ വകുപ്പ് 7 ), ഒന്നിലേറെ തവണ അതിക്രമം ( 9 l), 12 വയസ്സില്‍ താഴെയുള്ള കുട്ടി ( 9 m), 18 വയസ്സില്‍ താഴെ ( 9 n) എന്നീ കുറ്റങ്ങള്‍ക്ക് 5 വര്‍ഷം വീതവും, മരണഭയമുളവാക്കലിന് (506 ഐ പി സി) 2 വര്‍ഷം എന്നിങ്ങനെ ആകെ 142 വര്‍ഷം കഠിനതടവാണ് വിധിച്ചത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ആകെ 5 ലക്ഷം രൂപയും ശിക്ഷിച്ചു.