Thursday, May 9, 2024
keralaNewsObituary

പതിനാലുകാരനും,പതിന്നാലുകാരിയും ദുരൂഹ സാഹചര്യത്തില്‍ വീടുകളില്‍ മരിച്ച നിലയില്‍

വിദ്യാര്‍ത്ഥികളെ ദുരൂഹ സാഹചര്യത്തില്‍ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാവടിമുക്കിന് സമീപം പതിനാലുകാരനെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലും കടയ്ക്കാവൂരില്‍ പതിന്നാലുകാരിയെ വീട്ടിലെ ബാത്ത് റൂമിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം. സംഭവങ്ങള്‍ക്ക് പരസ്പര ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം.അയിരൂരിലെ സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് പതിന്നാലുകാരന്‍. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥി തൂങ്ങിനില്‍ക്കുന്നത് ഹാളിലെ ജനലിലൂടെ കണ്ട അയല്‍വാസികളാണ് മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കടയ്ക്കാവൂരില്‍ സ്‌കൂളില്‍ നിന്ന് വൈകുന്നേരം മടങ്ങിവന്ന എട്ടാം ക്ലാസുകാരി ഛര്‍ദ്ദിക്കാനായി ബാത്ത് റൂമിലേക്ക് പോയശേഷം കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ ഉടന്‍ വക്കം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നതായി സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ കാര്യം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അയിരൂര്‍, കടയ്ക്കാവൂര്‍ സി.ഐമാരുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ സാദ്ധ്യതകളും പരിശോധിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.