Tuesday, May 21, 2024
keralaNewsworld

മലയാളി നഴ്‌സ് അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതി ഷാജുവിന് 40 വര്‍ഷത്തെ ജയില്‍ ശിക്ഷ

യുകെയിലെ കെറ്ററിങ്ങില്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മലയാളി നഴ്‌സ് അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതി ഷാജുവിന് 40 വര്‍ഷത്തെ ജയില്‍ ശിക്ഷ.നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് 40 വര്‍ഷത്തെ പരമാവധി ശിക്ഷതന്നെ പ്രതിക്ക് നല്‍കിയത്.കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ ശ്രീകണ്ഠാപുരം പടിയൂര്‍ സ്വദേശിയായ ചേലവേലില്‍ ഷാജു(52) ഭാര്യ അഞ്ജുവിനെയും മക്കളായ ജീവ (6) ജാന്‍വി (4) എന്നിവരെയും കൊലചെയ്തത്. അന്നുതന്നെ അറസ്റ്റിലായ ഷാജുവിനെ വിചാരണ തീരും വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നേരത്തെ നോര്‍ത്താംപ്ടണ്‍ഷെയര്‍ ക്രൗണ്‍ കോടതി ഉത്തരവിട്ടിരുന്നു.സാജുവിന്റെ പേരില്‍ നേരത്തെ മറ്റൊരു കേസും ഇല്ലാത്ത സാഹചര്യത്തില്‍ കൊലപാതകമാണെങ്കിലും ജാമ്യം കിട്ടിയേക്കുമോ എന്ന ആശങ്ക പലരും പങ്കുവച്ചിരുന്നു. എന്നാല്‍ കേസിന്റെ ഗൗരവം പരിഗണിച്ച് കോടതി വിചാരണ തീരുംവരെ ജാമ്യം അനുവദിച്ചിരുന്നില്ല.അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസില്‍ മലയാളിയായ ഒരാള്‍ യുകെയില്‍ ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമാണ്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന കേസില്‍ പരമാവധി ശിക്ഷതന്നെ നല്‍കുന്ന രീതി പിന്തുടര്‍ന്നാണ് ഈ കേസിലും കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു സമാനമായ രീതിയിലുള്ള തടലവുശിക്ഷയാണ് ഇത്. കൊല്ലപ്പെട്ട രണ്ടുപേര്‍ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിക്കാന്‍ ഇടയാക്കി.
42 വയസ്സുള്ളപ്പോള്‍ വിവാഹിതനായ പ്രതിക്ക് തന്നേക്കാള്‍ 15 വയസ്സോളം പ്രായവ്യത്യാസമുള്ള ഭാര്യയെ സംശയം ഉണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വിലയിരുത്തി. ഭാര്യക്ക് മാറ്റാരുമായോ ബന്ധമുണ്ടെന്ന് സമര്‍ഥിക്കാനാണ് വിചാരണവേളയില്‍ പ്രതി ശ്രമിച്ചത്.പ്രതിക്കുവേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നു. വൃദ്ധയായ മാതാവ് നാട്ടിലെ വീട്ടില്‍ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകള്‍ വഹിക്കുന്ന ഏകമകന്‍ എന്ന നിലയില്‍ കുറഞ്ഞശിക്ഷ നല്‍കണം എന്നും മാത്രമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍വാദം ഉന്നയിച്ചത്.ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ശിക്ഷയ്ക്ക് ശേഷം പ്രതി സാമൂഹ്യ ജീവിതത്തിനു തടസം സൃഷ്ടിക്കില്ല എന്നു കണ്ടെത്തിയാല്‍ മാത്രമേ 92-ാം വയസില്‍ ഇനി ഷാജുവിന് പുറത്തിറങ്ങാനാകൂ.