Monday, April 29, 2024
keralaNewsObituary

നിറകണ്ണുകളോടെ ശ്രീനിവാസിനെ പ്രിയപ്പെട്ടവര്‍ യാത്രയാക്കി

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ ശ്രീനിവാസ് കൃഷ്ണയുടെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.

കര്‍ണ്ണകിയമ്മന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ശ്രീനിവാസിന് അന്ത്യോപചാരം അര്‍പ്പിക്കാനായി ആയിരങ്ങളാണ് ഇവിടേയ്ക്ക് എത്തിയത്.

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ ഉരുവിട്ടും നിറകണ്ണുകളോടെയും ശ്രീനിവാസിനെ പ്രിയപ്പെട്ടവര്‍ യാത്രയാക്കി. ബിജെപിയുടെ സംഘടനാചുമതലയുളള പ്രഭാരി സിപി രാധാകൃഷ്ണന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍,

പികെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ മൃതദേഹം പാലക്കാട് കണ്ണകി നഗറിലേക്കാണ് ആദ്യം കൊണ്ടുവന്നത്.

വിലാപയാത്രയിലും ആയിരങ്ങളാണ് പങ്കെടുത്തത്. ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നു ശ്രീനിവാസ് കൃഷ്ണ. അച്ഛന്‍ അനന്തകൃഷ്ണനും, അമ്മ ഇന്ദ്രാണിയും ഭാര്യയും മകള്‍ നവനീതയും അടങ്ങുന്നതാണ് ശ്രീനിവാസന്റെ കുടുംബം.

ശനിയാഴ്ച ഉച്ചയ്ക്കാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. ആറ് പേരായിരുന്നു അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. വാളുകളുമായി എത്തിയ മൂന്ന് പേര്‍ കടയ്ക്ക് അകത്ത് നില്‍ക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു.

ശ്രീനിവാസനെ ആക്രമിക്കാന്‍ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശരീരത്തിലാകെ പത്തിലധികം മുറിവുകള്‍ സംഭവിച്ചതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.