Wednesday, May 8, 2024
keralaNews

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്‍പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം.

കൊച്ചി :നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്‍പതാം പ്രതി പത്തനംതിട്ട മൈലപ്ര സ്വദേശി സനല്‍ കുമാറിനു (45) മറ്റൊരു കേസില്‍ എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും വിധിച്ചു. 2013ല്‍ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ജഡ്ജി കെ.സോമനാണു പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടു ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പ്രതി എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്.പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു പിതാവ് നല്‍കിയ പരാതിയില്‍ കളമശേരി പൊലീസാണു 4 ദിവസത്തിനു ശേഷം പ്രതിയെ പിടികൂടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പൊലീസ് റജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പു കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണു നടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി എന്‍.എസ്.സുനില്‍കുമാറിനെ (പള്‍സര്‍ സുനി) പരിചയപ്പെടുന്നത്.ജയിലിനുള്ളില്‍ നിന്നു പള്‍സര്‍ സുനിക്കു നടന്‍ ദിലീപിനോടു സംസാരിക്കാന്‍ സംവിധായകന്‍ നാദിര്‍ഷയുടെ ഫോണിലേക്കു വിളിക്കാന്‍ സഹായിച്ചതും ഫോണ്‍ ഒളിപ്പിച്ചതും സനല്‍കുമാറാണെന്നാണു കേസ്. ഈ ഫോണ്‍ സനല്‍കുമാറിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതോടെയാണു നടിയെ പീഡിപ്പിച്ച കേസില്‍ സനല്‍കുമാറിനെ 9ാം പ്രതിയാക്കിയത്.കളമശേരി ഇന്‍സ്‌പെക്ടര്‍ എം.ബി.ലത്തീഫ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ.ബിന്ദു, അഡ്വ.സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.