Thursday, May 2, 2024
keralaNews

തൂക്കം 10 കിലോ മാത്രം, നാലര വയസ്സുകാരി നാളുകളായി പട്ടിണിയില്‍

കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലര വയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി സൂചന. ഇന്നലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ പരിശോധിച്ചു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ പരുക്കുണ്ട്. കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്ത് പൊട്ടിയിട്ടുണ്ട്. പീഡനം മൂലമാകാം ഈ ഭാഗത്ത് പരുക്കേറ്റതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ശരീരത്തില്‍ പല സ്ഥലങ്ങളിലും പരുക്കുണ്ട്. തുടയെല്ല് പൊട്ടിയ നിലയിലാണ്. ശുചിമുറിയില്‍ വീണു പൊട്ടിയതെന്നാണ് മാതാപിതാക്കളുടെ മറുപടി.

കുട്ടി ഏതാനും നാളായി പട്ടിണിയിലാണെന്നു ഡോക്ടര്‍മാര്‍ വിലയിരുത്തി. 10 കിലോയാണ് തൂക്കം. ഇതു ശരാശരിയിലും കുറവാണ്. കുഞ്ഞിന്റെ പൊട്ടിയ കുടല്‍ ഭാഗം കൊളോസ്റ്റമി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. മുറിവുണങ്ങുന്നതിനും പനി നിയന്ത്രിക്കുന്നതിനുമുള്ള ചികിത്സയാണു നല്‍കുന്നത്.മൂവാറ്റുപുഴ പെരുമറ്റത്ത് വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിക്കാണു പരുക്കേറ്റത്. എങ്ങനെയാണ് പരുക്കെന്നു സ്ഥിരീകരിച്ചിട്ടില്ല. പനിയും ഛര്‍ദിയും മൂലമാണ് കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്‌കാന്‍ പരിശോധനയിലാണ് ആന്തരികാവയവങ്ങളിലെ മുറിവു കണ്ടത്.

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുട്ടിയുടെ പിതാവില്‍ നിന്നു പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആന്തരികാവയവങ്ങളില്‍ മുറിവുകള്‍ ഉണ്ടായത് പീഡനം മൂലമാണോയെന്നു പരിശോധിക്കുമെന്നു പൊലീസ് പറയുന്നു. ഇതിനായി കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കണം. ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കാന്‍ താമസമുണ്ടാകും.

കുഞ്ഞിനു കടുത്ത വയറുവേദനയുണ്ടായി വയറ്റില്‍ നിന്നു രക്തം പോയതോടെ സന്നദ്ധസംഘടനയാണു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസം സ്വദേശിയുടെ മൂന്നര വയസ്സുള്ള രണ്ടാമത്തെ കുട്ടിക്കും വയറു വേദനയും അസ്വസ്ഥതകളും ഉണ്ട്. ഈ കുട്ടിയെയും പരിശോധനയ്ക്കു വിധേയമാക്കി.