Monday, April 29, 2024
keralaNews

തുടര്‍ച്ചയായ മഴയില്‍ തിരുവനന്തപുരം നഗരം വെള്ളത്തിനടിയിലായി.

ഇന്നലെ വൈകിട്ട് ആറരയോടെ തുടങ്ങിയ തുടര്‍ച്ചയായ മഴയില്‍ തിരുവനന്തപുരം നഗരം വെള്ളത്തിനടിയിലായി. തമ്പാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും എസ് എസ് കോവില്‍ റോഡിലും രൂക്ഷമായ വെളളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.തമ്പാനൂരില്‍ കാറിനുളളില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപെടുത്തിയത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം ഏകദേശം രണ്ടര മണിക്കൂറില്‍ 79 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. ലോക്ഡൗണായത് കാരണം വാഹനങ്ങളും ആളുകളും കുറവായതിനാല്‍ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായില്ല. നഗരത്തില്‍ ആരെങ്കിലും അപകടത്തില്‍പെട്ടിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ ഫയര്‍ഫോഴസ് സംഘം പരിശോധന നടത്തിയിരുന്നു.അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ മറ്റന്നാള്‍ മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ രണ്ട് ദിവസം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.