Sunday, May 5, 2024
keralaNews

ട്രെയിനില്‍ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി

തൃശ്ശൂര്‍: തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരന്‍ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിന്‍ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരന്‍ ചാടി രക്ഷപ്പെട്ടു.

ആദ്യം ഇയാള്‍ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്‌നം ഉണ്ടാക്കി. ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ജെയ്‌സണ്‍ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്. പ്ലാറ്റുഫോമില്‍ കച്ചവടക്കാരനെ തള്ളിമാറ്റിയാണ് ഇയാള്‍ അകത്ത് കടന്നതെന്ന് ടിടിഇ ജെയ്‌സണ്‍ തോമസ് പറഞ്ഞു.

ആദ്യം തന്നെ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്നും പിന്നീട് മുഖത്ത് മാന്തുകയായിരുന്നുവെന്നും ജെയ്‌സണ്‍ തോമസ് പറയുന്നു. ഗാര്‍ഡ് റൂമില്‍ പോയി ഫസ്റ്റ് എയ്ഡ് എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.