ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കും.
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കും. ഇവര്‍ക്കെതിരെ പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുക്കുക. യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്. ബാലികാമന്ദിരത്തിലെ അവസ്ഥകള്‍ മോശമായതിനാലാണ് പുറത്ത് കടക്കാന്‍ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികള്‍ പറഞ്ഞു. വൈദ്യ പരിശോധന നടത്തിയതില്‍ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നും ആണ് കണ്ടെത്തിയത്. ബാലികാമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളില്‍ നാലുപേരാണ് ഇന്നലെ ഐലന്റ് എക്‌സ്പ്രസ് വഴി പാലക്കാട്ടെത്തിയത്. തുടര്‍ന്ന് മലപ്പുറം എടക്കരയിലേക്ക് ബസിലെത്തിയ കുട്ടികളെ എടക്കര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകീട്ടോടെ ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലെത്തിച്ചു. ബെംഗളൂരുവില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവര്‍ക്കൊപ്പമുളള യുവാക്കളെയും കൊണ്ട് പൊലീസ് സംഘം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിയത്.
ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ മൊഴി എടുത്തതിനു ശേഷമായിരിക്കും മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുക. ഇതിനിടെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സിഡബ്ല്യുസി നിര്‍ദേശം ഒരു വര്‍ഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികള്‍ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതര്‍ ഗുരുതര അലംഭാവം പുലര്‍ത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തല്‍. സുരക്ഷ ഒരുക്കുന്നതിന് തടസം സാങ്കേതിക കാരണങ്ങളാണെന്ന് പറഞ്ഞ് തടിയൂരുകയാണ് അധികൃതര്‍.