Friday, May 17, 2024
indiaNewsSports

ചിന്നസ്വാമി സ്റ്റേഡിയത്തിലും ശ്രീലങ്കയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല: പരമ്പര സ്വന്തമാക്കി ഇന്ത്യ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലും ശ്രീലങ്കയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകരെ ഇന്ത്യന്‍ സംഘം 238 റണ്‍സിന് തകര്‍ത്തു. 447 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക രണ്ടാമിന്നിങ്സില്‍ 208 റണ്‍സിന് പുറത്തായി. ഇതോടെ രണ്ടു ടെസ്റ്റിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.ലങ്കയ്ക്കായി ക്യാപ്റ്റന്‍ ദിമുത് കരുണരത്ന സെഞ്ചുറി നേടി. 174 പന്തില്‍ 15 ഫോറിന്റെ സഹായത്തോടെ 107 റണ്‍സാണ് കരുണരത്ന അടിച്ചെടുത്തത്. 54 റണ്‍സോടെ കുശാല്‍ മെന്‍ഡിസ് പിന്തുണ നല്‍കി. നാല് വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ രണ്ടിന്നിങ്സിലുമായി ബുംറ എട്ടു വിക്കറ്റ് സ്വന്തമാക്കി.

കളിയുടെ മൂന്നാം ദിനമായ തിങ്കളാഴ്ച മികച്ച തുടക്കമിട്ട ശേഷമാണ് ലങ്ക തകര്‍ന്നത്. അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസും ദിമുത് കരുണരത്‌നയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മെന്‍ഡിസിനെ പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ക്രീസ് വിട്ടിറങ്ങി ആക്രമിക്കാനുള്ള ശ്രമത്തില്‍ പന്ത് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 60 പന്തില്‍ എട്ടു ഫോറിന്റെ സഹാത്തോടെ 54 റണ്‍സാണ് മെന്‍ഡിസ് അടിച്ചെടുത്തത്.പിന്നീട് ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസും ധനഞ്ജയ ഡിസില്‍വയും വേഗത്തില്‍ മടങ്ങി. ഇതോടെ എട്ടു റണ്‍സിനിടെ സന്ദര്‍ശകര്‍ക്ക് മൂന്നു വിക്കറ്റാണ് നഷ്ടമായത്. രണ്ടു വിക്കറ്റിന് 97 റണ്‍സ് എന്ന നിലയില്‍ നിന്ന് നാല് വിക്കറ്റിന് 105 എന്ന നിലയിലേക്ക് അവര്‍ തകര്‍ന്നു. മാത്യൂസ് ഒരു റണ്ണും ധനഞ്ജയ നാല് റണ്‍സുമാണെടുത്തത്.

പിന്നീട് അഞ്ചാം വിക്കറ്റില്‍ നിരോഷന്‍ ഡിക്ക്വെല്ലയെ കൂട്ടുപിടിച്ച് കരുണരത്ന 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 12 റണ്‍സെടുത്ത ഡിക്ക്വെല്ലയെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ചരിത് അസലങ്ക (5)യും ലസിത് എംബുല്‍ദേനിയ(2)യും സുരംഗ ലക്മലും (1) ക്രീസ് വിട്ടു. രണ്ടു റണ്‍സെടുത്ത വിശ്വ ഫെര്‍ണാണ്ടോയെ ഷമിയുടെ കൈയിലെത്തിച്ച് അശ്വിന്‍ ലങ്കന്‍ ഇന്നിങ്സിന് തിരശ്ശീലയിട്ടു. പ്രവീണ്‍ ജയവിക്രമ പുറത്താകാതെ നിന്നു.