Thursday, May 2, 2024
keralaNews

ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ജയിലില്‍ നിന്ന് ഇനി ഹവായി ചെരുപ്പുകളും.

ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ജയിലില്‍ നിന്ന് ഇനി ഹവായി ചെരുപ്പുകളും. തടവുകാര്‍ നിര്‍മിക്കുന്ന ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തും. മറ്റ് ഉല്‍പ്പന്നങ്ങളെപ്പോലെ ജയില്‍ച്ചെരുപ്പുകളും ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.80 രൂപ മാത്രമാണ് ഫ്രീഡം ചപ്പലിന്റെ വില. വിപണിയിലെ മറ്റു ചെരുപ്പുകളേക്കാള്‍ നന്നേ കുറവ്. ഗുണമേന്മയിലും സംശയം വേണ്ടെന്ന് അധികൃതരുടെ ഉറപ്പ്. ചെരുപ്പുകളുടെ വിപണനോദ്ഘാടനം ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങ് നിര്‍വ്വഹിച്ചു. ഉത്പന്നങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമല്ല ജയിലിലെ അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.

ചെരുപ്പ് നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ക്കും അസംസ്‌കൃതവസ്തുക്കള്‍ക്കുമായി ചിലവായത് 2 ലക്ഷം രൂപയാണ്. ദിവസം 500 ചെരുപ്പുകള്‍ വരെ നിര്‍മിക്കാം. അഞ്ച് തടവുകാര്‍ക്കാണ് ചെരുപ്പ് നിര്‍മാണത്തിന്റെ ചുമതല. മേല്‍നോട്ടത്തിന് ജയില്‍ അധികൃതരുമുണ്ടാവും. ജയില്‍ ഉത്പന്നങ്ങളായ ഫ്രീഡം ഫുഡും വസ്ത്രങ്ങളും മിനിറല്‍ വാട്ടറുമെല്ലാം ഹിറ്റായിരുന്നു. ഫ്രീഡം ചെരുപ്പുകളും വിപണിയില്‍ താരമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.