Thursday, May 9, 2024
keralaNews

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് കണ്ടെത്തിയ സംഭവം കോഴിക്കോട് ഒരാള്‍ അറസ്റ്റില്‍.

കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ഡി.സി.പി സ്വപ്നില്‍ എം. മഹാജന്‍. ഒരാള്‍ അറസ്റ്റിലായ കേസില്‍ രണ്ടു പേര്‍ ഒളിവിലാണ്.അറസ്റ്റിലായയാളില്‍ നിന്ന് 713 സിം കാര്‍ഡുകള്‍ പിടിച്ചെടുത്തതായും ഡി.സി.പി പറഞ്ഞു. ഇത്രയും സിമ്മുകള്‍ ഇവരെങ്ങനെ വാങ്ങിയെന്നും ഭീകരബന്ധമുള്‍പ്പടെയുള്ള കാര്യങ്ങളും അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.കഴിഞ്ഞ ദിവസമാണ് ടെലികോം വിഭാഗമറിയാതെ വിദേശത്തുനിന്നുള്‍പ്പെടെ നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോണ്‍ കോളുകള്‍ ലഭ്യമാവുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കോഴിക്കോട്ട് കണ്ടെത്തിയത്.                                                                                                        ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐ.ബി) പരിശോധനയില്‍ കസബ പൊലീസ് പരിധിയിലെ ചിന്താവളപ്പിലെ യശോദ ബില്‍ഡിങ്ങിലാണ് ആദ്യ കേന്ദ്രം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് കൊളത്തറ ശാരദാമന്ദിരം സ്വദേശി കച്ചേരിക്കുഴില്‍ ആഷിഖ് മന്‍സിലില്‍ ജുറൈസിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയറ കെ.എം.എ ബില്‍ഡിങ്, മൂരിയാട്ടെ കെട്ടിടം, മാങ്കാവിലെ വി.ആര്‍.എസ് കോംപ്ലക്‌സ്, കുണ്ടായിത്തോട്ടിലെ സന്തോഷ് ബില്‍ഡിങ്, പുതിയറ ശ്രീനിവാസ ലോഡ്ജിന് സമീപത്തെ കെട്ടിടം എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവിടങ്ങളില്‍ നിന്നും ചില ഉപകരണങ്ങളും നിരവധി സിം കാര്‍ഡുകളും കണ്ടെത്തി.അടുത്തിടെ ബംഗളൂരുവില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനമടക്കം സംശയിക്കപ്പെട്ട ഈ കേസില്‍ പിടിയിലായവരില്‍ ചിലര്‍ക്ക് മലയാളികളുമായി ബന്ധമുള്ളതായും സൂചനയുണ്ടായിരുന്നു.                                        ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കോഴിക്കോട്ടും സമാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതെന്നാണ് സൂചന.ചിന്താവളവിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മുറിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി എത്ര കോളുകള്‍ ആര്‍ക്കൊക്കെ എപ്പോഴൊക്കെ വിളിച്ചുവെന്നും ഇത് ആരംഭിച്ചത് എപ്പോഴാണെന്നും സ്ഥിരം വിളിക്കുന്നതാരെയെല്ലാമാണെന്നും കണ്ടെത്തിയാല്‍ മാത്രമേ ദുരൂഹതകളുടെ ചുരുളഴിയൂ.