എരുമേലിയുടെ മലയോര മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം ; കഴിഞ്ഞ മൂന്നു മാസത്തിനിടെ തെരുവുനായ്ക്കൾ കടിച്ചത് പത്തോളം പേരെ.
എരുമേലി: ഗ്രാമപഞ്ചായത്തിന്റെ മലയോരമേഖലയായ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. മൂന്ന് മാസത്തിനിടെ തെരുവുനായ്ക്കൾ കടിച്ചത് പത്തോളം പേരെ.കഴിഞ്ഞദിവസം കണമലയിൽ നാല് പേരെയാണ് തെരുവ് നായ്ക്കൾ കടിച്ചത്.പമ്പാവാലി സ്വദേശികളായ ജോസഫ് പെരുന്തോട്ടം,സുരേഷ് തെരുവത്തിൽ, ശിവൻ പാലക്കുഴി,ജോസ് മറ്റക്കര എന്നിവരെയാണ് തെരുവ് നായ കടിച്ചത്.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ഇതിന് മുമ്പാണ് എയ്ഞ്ചൽവാലി മേഖലയിൽ ആളുകളെ തെരുവുനായ കടിച്ചത്.പാലക്കാട് നിന്നുമെത്തിയ ആളുകളേയും, ആശാ പ്രവർത്തകരെയും , നാട്ടുകാരെയുമാണ് അന്ന് തെരുവുനായ കടിച്ചത്.ഒറ്റ തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾ വാഹന യാത്രക്കാരെയും കാൽനട യാത്രക്കാരെയുമാണ് ആക്രമിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും നാട്ടുകാർ പറഞ്ഞു.ഇരുചക്ര -ഓട്ടോ വാഹന യാത്രക്കാർക്ക് നേരെ നായ്ക്കൾ ആക്രമിക്കാനായി ഓടി വരുന്നതും ആശങ്കയിലാണ്.
തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായതിനെത്തുടർന്ന് പരാതികൾ നൽകിയിട്ടും ബന്ധപ്പെട്ടവർ യാതൊരു നടപടി സ്വീകരിച്ചിരുന്നു നാട്ടുകാർ പറഞ്ഞു . മലയോര മേഖലയെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തണമെന്ന് നാട്ടുകാരും -വാർഡ് മെമ്പർമാരും ആവശ്യപ്പെട്ടു .