Monday, April 29, 2024
indiaNewsObituaryUncategorized

കോയമ്പത്തൂര്‍ സ്‌ഫോടനം: എന്‍ഐഎ അന്വേഷണത്തിലേക്ക്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.എന്‍ഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. കോയമ്പത്തൂര്‍ ഉക്കടം സ്‌ഫോടനത്തില്‍ മരിച്ച സൂത്രധാരന്‍ ജമേഷ് മുബീന്റെ ബന്ധു അഫ്സ്ഖര്‍ ഖാനെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈനായി സ്‌ഫോടനക്കൂട്ടുകള്‍ ഓര്‍ഡര്‍ ചെയ്‌തെന്ന് സംശയിക്കുന്ന ലാപ്‌ടോപ് പൊലിസ് അഫ്‌സ്ഖര്‍ ഖാന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. ജമേഷ മുബീന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്‌ഫോടകവസ്തു ചേരുവ ഓണ്‍ലൈനായി വാങ്ങി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവ പലപ്പോഴായി വാങ്ങി സൂക്ഷിച്ചു എന്നാണ് പൊലീസ് കണ്ടെത്തല്‍. വിശദവിവരം അറിയാന്‍, ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയ്ക്ക് പൊലീസ് കത്തെഴുതി. രണ്ട് വര്‍ഷത്തിനിടെ കോയമ്പത്തൂരില്‍ വിറ്റ സ്‌ഫോടക വസ്തുക്കളുടെ വിവരമാണ് ആവശ്യപ്പെട്ടത്. ആരാണ് ഓര്‍ഡര്‍ ചെയ്തത്, പണം നല്‍കിയ രീതി, എവിടെയാണ് ഡെലിവറി ചെയ്തത് എന്നും പൊലീസ് പരിശോധിക്കുന്നു. മുക്കാല്‍ ക്വിന്റല്‍ സ്‌ഫോടക ശേഖരം സൂക്ഷിച്ചത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വേണ്ടിയാണ് എന്നാണ് പൊലീസ് സംശയം. ഇന്ന് അറസ്റ്റിലായ അഫ്‌സ്ഖറിന്റെ വീട്ടിലാണ് പൊട്ടിത്തെറിച്ച കാര്‍ പാര്‍ക്ക് ചെയ്യാറുള്ളത് എന്നും പൊലീസ് കണ്ടെത്തി. നഗരത്തില്‍ സംശയം തോന്നുന്ന എല്ലാ വാഹനവും പോലീസ് പരിശോധിക്കുന്നുണ്ട്. ക്രമസമാധാന സാഹചര്യം വിലയിരുത്താന്‍ കോയമ്പത്തൂരില്‍ പ്രത്യേക യോഗം ചേര്‍ന്നു.