Thursday, May 2, 2024
keralaNews

കോട്ടയം മെഡിക്കല്‍കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ പ്രേതശല്യമുണ്ടെന്ന് പരാതി നല്‍കിയ ജീവനക്കാരന് സസ്‌പെന്‍ഷന്‍.

കോട്ടയം മെഡിക്കല്‍കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ പ്രേതശല്യമുണ്ടെന്ന് പരാതി നല്‍കിയ ജീവനക്കാരന് സസ്‌പെന്‍ഷന്‍. അര്‍ദ്ധരാത്രിയായാല്‍ പ്രേതശല്യമുണ്ടെന്നും ഉറങ്ങാന്‍ കഴിയാറില്ലെന്നുമാണ് ജീവനക്കാരന്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കാനെത്തിയ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയതോടെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും, രാത്രിയില്‍ ഇവരുടെ പ്രേതം ഈ പ്രദേശത്തു കറങ്ങിനടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരന്‍ പരാതി നല്‍കിയത്. പല ദിവസങ്ങളിലും പ്രേതം നടന്നുപോകുന്നത് കണ്ടതായും പരാതിയിലുണ്ട്. ഈ കാരണം കൊണ്ട് രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നും മറ്റൊരു ക്വാര്‍ട്ടേഴ്‌സ് അനുവദിക്കണമെന്നുമാണ് പരാതിയില്‍ ഉന്നയിച്ചത്. എന്നാല്‍ പ്രേതമുണ്ട് എന്ന കാരണത്താല്‍ ക്വാര്‍ട്ടേഴ്‌സ് മാറ്റി തരാനാകില്ലെന്ന നിലപാടാണ് അഡ്മിനിസ്‌ട്രേറ്റര്‍ ചൂണ്ടിക്കാണിച്ചത്. കെട്ടിടത്തിന് ചോര്‍ച്ചയോ മറ്റെന്തെങ്കിലും കാരണമോ എഴുതി നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകേട്ട് പരാതി നല്‍കാനെത്തിയയാള്‍ അഡ്മിനിസ്‌ട്രേറ്ററോട് തട്ടിക്കയറി. ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
അഡ്മിനിസ്‌ട്രേറ്റര്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രേതമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.എന്നാല്‍ താന്‍ പറയുന്നത് സത്യമാണെന്നും, പ്രേതത്തെ പലതവണ നേരില്‍ കണ്ടതായും ജീവനക്കാരന്‍ പറയുന്നു.സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പരാതി നല്‍കുമെങ്കിലും ആവശ്യമെങ്കില്‍ നിയമപോരാട്ടം നടത്തുമെന്നും ഇയാള്‍ പറയുന്നു.ഇക്കഴിഞ്ഞ ജൂലൈയിലും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രേതമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സാമൂഹ്യവിരുദ്ധരുടെ തട്ടിപ്പായിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
രാത്രികാലങ്ങളില്‍ ഈ മേഖല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അനാശാസ്യ സംഘങ്ങളാണ് ഭീതി പരത്താന്‍ ശ്രമിക്കുന്നതെന്നാണ് കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി ഒ.പിയില്‍ നിന്ന് അര്‍ദ്ധരാത്രികളില്‍ ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേള്‍ക്കുന്നതായാണ് പരാതി ഉയര്‍ന്നത്. രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പലരും ഈ ശബ്ദം കേട്ടത്. എന്നാല്‍ ആരും ശബ്ദം കേട്ട സ്ഥലത്തേക്ക് പോകാന്‍ ധൈര്യം കാണിച്ചില്ല.ഒന്നിലധികം പേര്‍ ഒരുമിച്ച് ശബ്ദം കേട്ടതായി സാക്ഷ്യപ്പെടുത്തിയിരുന്നു.പരാതികള്‍ നിരവധി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.അന്വേഷണത്തില്‍ സമീപവാസികളായ ചില സൃഷ്ടിച്ചതാണ് പ്രേതകഥയെന്ന് വ്യക്തമായി.