Sunday, May 5, 2024
keralaNews

കൊട്ടാരക്കരയില്‍ KSRTC ബസ് കടത്തിക്കൊണ്ടുപോയ ആള്‍ പിടിയില്‍

കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് തട്ടിക്കൊണ്ടു പോയ ആളെ പൊലീസ് പിടികൂടി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ നിധിന്‍ എന്ന ടിപ്പര്‍ അനിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്ത് നിരവധി വാഹന മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. പാലക്കാടു നിന്നാണ് നിധിനെ പൊലീസ് അറസ്റ്റു ചെയ്തത്. പാലക്കാടു നിന്ന് കൊട്ടാരക്കരയില്‍ എത്തിയ തനിക്ക് വീട്ടില്‍ പോകാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ബസ് എടുത്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പാലക്കാട് ഒരു സര്‍വീസ് സെന്ററില്‍ ജീവനക്കാരനായിരുന്നു നിധിന്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതിയാണ് ആര്‍ എ സി 354 എന്ന വേണാട് ഓര്‍ഡിനറി ബസ് രാവിലെ മുതല്‍ കാണാതായത്. ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ബസ് തട്ടിക്കൊണ്ടു പോയ ആള്‍ പിടിയിലായത്. കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് സമീപം ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ബസ്. രാവിലെ ബസ് എടുക്കാനായി ഡ്രൈവര്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് മനസിലായത്. മറ്റേതെങ്കിലും ഡ്രൈവര്‍ ബസ് മാറിയെടുത്തത് ആയിരിക്കാമെന്ന് കരുതി ഡിപ്പോയില്‍ അറിയിച്ചു. തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് ബസുമായി പോയ എല്ലാ ഡ്രൈവര്‍മാരേയും വിളിച്ചു. ആരും ബസ് എടുത്തില്ലെന്ന് വ്യക്തമാക്കിയതോടെ ഡിപ്പോ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സാമൂഹ്യവിരുദ്ധരോ, പ്രൈവറ്റ് ബസ് ജീവനക്കാരോ ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നു. കൊട്ടാരക്കര ഡിപ്പോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവര്‍ പറഞ്ഞു. സ്ഥലക്കുറവ് കാരണം സര്‍വീസ് പൂര്‍ത്തിയാക്കി എത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ രാത്രിയില്‍ ദേശീയപാതയുടെ വശങ്ങളിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസാണ് തട്ടിക്കൊണ്ടുപോയത്.

സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ബസ് പാരിപ്പള്ളിയില്‍ എത്തിച്ച് പാര്‍ക്ക് ചെയ്തശേഷം ഓടിച്ചയാള്‍ നടന്നു പോകുന്നതും, കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതും സിസിടിവിയില്‍ പതിഞ്ഞെങ്കിലും രാത്രി ആയതിനാല്‍ മുഖം വ്യക്തമായിരുന്നില്ല. അടുത്തിടെ കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം മംഗലാപുരം മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ എ.സി സര്‍വ്വീസില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിലും, ബോണ്ട് സര്‍വ്വീസിലെ ട്രാവല്‍ കാര്‍ഡ് വിതരണത്തില്‍ തിരമറി കാട്ടിയ സംഭവത്തിലും ഉള്‍പ്പെടെ 5 ജീവനക്കാരെ സസ്‌പെന്റ് ചെയ്തതായി കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിം?ഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചിരുന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും ജനുവരി 31-ന് വൈകിട്ട് ആറ് മണിക്കുള്ള മം?ഗലാപുരം മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ എ.സി. സര്‍വ്വീസില്‍ പോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ കെ.റ്റി ശ്രീരാജ്, വി.എം. ബിജീഷ് എന്നിവരെയായിരുന്നു. എന്നാല്‍ കണ്ടക്ടര്‍ ചുമതല ഉണ്ടായിരുന്ന വി. എം.ബിജീഷ് ഈ ഡിപ്പോയിലെ തന്നെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയിരുന്ന എം. സന്ദീപിനെ മേലധികാരകളുടെ അറിവോ സമ്മതമോ കൂടാതെ കെ.റ്റി. ശ്രീരാജുമായി ചേര്‍ന്ന് കണ്ടക്ടര്‍ ചുമതല വഹിച്ച് കോര്‍പ്പറേഷനെ കബളിപ്പിച്ച് സര്‍വ്വീസ് നടത്തിയ സംഭവത്തിലാണ് മൂവരേയും സസ്‌പെന്റ് ചെയ്തത്. ആള്‍മാറാട്ടം നടത്തി സര്‍വ്വീസ് നടത്തിയ ഇവരെ കൊല്ലം വിജിലന്‍സ് വിഭാ?ഗം ഇന്‍സ്‌പെക്ടര്‍മാര്‍ ബസ് പരിശോധന നടത്തിയപ്പോഴാണ് വേബില്ലിലും , ലോ?ഗ് ഷീറ്റിലും രേഖപ്പെടുത്തിയ പേരുകളും ഡ്യൂട്ടി ചെയ്ത ജീവനക്കാരുടെ ഐഡി കാര്‍ഡിലും വ്യത്യാസം തോന്നിയതിനെ തുടര്‍ന്ന് നടപടിയെടുത്തത്.